2006 മുതൽ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിൾ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം സ്വീകരിച്ചതിന്‍റെ രേഖകൾ പുറത്തുവന്നിരുന്നു.
ദില്ലി: ചൈനീസ് സംഭാവന സ്വീകരിച്ചതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി ഇ.ഡി സെപ്ഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നൽകി.
സോണിയാഗാന്ധി ചെയര്‍പേഴ്സനും, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അംഗങ്ങളുമായ രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് കൂടാതെ ഇന്ദിരാഗാന്ധി മെമ്മോറിയൽ എന്നിവക്കെതിരെയാണ് അന്വേഷണം. പി.എം.എൽ.എ, ആദായ നികുതി നിയമം, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചിട്ടുണ്ടോ എന്നാകും ആഭ്യന്തര മന്ത്രാലയ സമിതി പരിശോധിക്കുക.
2006 മുതൽ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിൾ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം സ്വീകരിച്ചതിന്‍റെ രേഖകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സമിതിക്ക് രൂപം നൽകിയത്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കുമ്പോഴാണ് കോണ്‍ഗ്രസ് ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനുള്ള കേന്ദ്ര തീരുമാനം.