കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികാഘോഷപരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. മമതയെ നേതാജി അനുസ്മരണപ്രഭാഷണം നടത്താൻ ക്ഷണിച്ചപ്പോൾ ഉറക്കെ മുഴങ്ങിയ 'ജയ് ശ്രീറാം' വിളികളാണ് അവരെ പ്രകോപിതയാക്കിയത്. ഇതൊരു രാഷ്ട്രീയപരിപാടിയല്ല, സർക്കാർ പരിപാടിയാണെന്നും, അവിടെ അതനുസരിച്ച് പെരുമാറണമെന്നും, ഇവിടെ സംസാരിക്കാനുദ്ദേശിച്ചിട്ടില്ലെന്നും, അവിടെ തടിച്ചുകൂടിയ ബിജെപി പ്രവർത്തകരോടുകൂടിയായി അവർ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും വേദിയിലിരിക്കുകയായിരുന്നു. ഇതിന് ശേഷം സംസാരിക്കാൻ വിസമ്മതിച്ച് അവർ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി. നാടകീയസംഭവങ്ങളാണ് കൊൽക്കത്തയിലെ വിക്ടോറിയ ടെർമിനസിൽ അരങ്ങേറിയത്.
നേതാജിയുടെ 125-ാം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ, കൊൽക്കത്തയിലും രാജ്യമെമ്പാടും, പരാക്രം ദിവസമായി ആഘോഷിക്കുകയാണ്.
125-ാം വാർഷികദിവസം നടത്തിയ തെരഞ്ഞെടുപ്പ് റാലികളിൽ രാവിലെ പല തവണയായി ബിജെപിക്കെതിരെ ആഞ്ഞടിച്ച ശേഷമാണ് മോദിയിരിക്കുന്ന വേദിയിൽത്തന്നെ മമത രോഷം പ്രകടമാക്കുന്നത്. ബിജെപി നേതാജിയെ ഒരു ബിംബമാക്കാൻ ശ്രമിക്കുകയാണെന്നും, ഒന്നും ചെയ്യുന്നില്ലെന്നും മമത ആരോപിച്ചു. മാത്രമല്ല, നേതാജിയുടെ സ്വന്തം ആശയമായിരുന്ന പ്ലാനിംഗ് കമ്മീഷൻ അടക്കമുള്ളവ ഇല്ലാതാക്കിക്കളയുകയും ചെയ്തു. ജനുവരി 23 ദേശീയ അവധിയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്നും, ആസാദ് ഹിന്ദ് ഫൗജിന്‍റെ പേരിൽ സംസ്ഥാനസർക്കാർ ഒരു സ്മാരകം പണിയുമെന്നും മമത പ്രഖ്യാപിച്ചു. രജർഘട്ട് മേഖലയിൽ നേതാജിയുടെ പേരിൽ സർവകലാശാല സ്ഥാപിക്കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മമതയ്ക്ക് ശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദങ്ങൾക്ക് മറുപടി നൽകിയില്ല. കുട്ടിക്കാലം മുതൽ നേതാജിയുടെ സ്വാധീനം തന്നിലുണ്ടായെന്ന് മോദി പറഞ്ഞു. കൊൽക്കത്ത സന്ദർശനം തനിക്ക് വൈകാരികാനുഭവം കൂടിയാണ്. നേതാജിയുടെ ആശയങ്ങൾ കേന്ദ്ര സർക്കാരിന് എന്നും വഴികാട്ടിയാണെന്നും മോദി പറയുന്നു. മോദിയുടെ പ്രസംഗം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam