
ജോധ്പുർ: യുവതിക്ക് അമ്മയാകാൻ തടവുകാരനായ ഭർത്താവിന് 15 ദിവസത്തെ പരോൾ അനുവദിച്ച് ജോധ്പൂർ ഹൈക്കോടതി ഉത്തരവിട്ടു. ഗർഭിണിയാകാനും പ്രസവിക്കാനുമായി തന്റെ ഭർത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. രേഖ എന്ന യുവതിയാണ് 34 കാരനായ ഭർത്താവ് നന്ദലാലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഭർത്താവിന്റെ ജയിൽവാസം മൂലം ഭാര്യയുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങളെ ബാധിച്ചതായി ജസ്റ്റിസുമാരായ സന്ദീപ് മോത്ത, ഫർസന്ദ് അലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഋഗ്വേദമുൾപ്പെടെയുള്ള ഹൈന്ദവ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചാണ് യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചത്. യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതങ്ങളുടെ തത്വങ്ങളും പരാമർശിച്ചു. 16 കൂദാശകളിൽ ഒരു കുട്ടിയെ ഗർഭം ധരിക്കുക എന്നത് സ്ത്രീയുടെ പ്രധാന അവകാശമാണെന്നും കോടതി വ്യക്തമാക്കി. വംശാവലി സംരക്ഷിക്കാൻ സന്തതികളെ ഉൽപാദിപ്പിക്കേണ്ടതിന്റെ ആവശ്യകത മത തത്ത്വചിന്തകളിലൂടെയും ഇന്ത്യൻ സംസ്‌കാരത്തിലൂടെയും വിവിധ ജുഡീഷ്യൽ പ്രഖ്യാപനങ്ങളിലൂടെയും നേരത്തെ വ്യക്തമായിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
സന്തതി എന്ന യുവതിയുടെ അവകാശം ദാമ്പത്യ ബന്ധത്തിലൂടെ നടപ്പാക്കാൻ കഴിയും. ഇത് കുറ്റവാളിയെ സാധാരണ നിലയിലാക്കുന്നതിനും കുറ്റവാളിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനും സഹായിക്കും. പരോളിന്റെ ലക്ഷ്യം കുറ്റവാളിയെ മോചിപ്പിച്ചതിന് ശേഷം സമാധാനത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണെന്നും കോടതി വ്യക്തമാക്കി. തടവുകാരന്റെ ഭാര്യക്ക് കുട്ടികളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവൾ ഒരു കുറ്റവും ചെയ്തിട്ടില്ല. ശിക്ഷയ്ക്ക് വിധേയയല്ല. അതുകൊണ്ടുതന്നെ തടവുകാരനായ ഭർത്താവുമായി സന്താനോൽപാദനത്തിനായി ദാമ്പത്യം നിഷേധിക്കുന്നത് ഭാര്യയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
രാജസ്ഥാനിലെ ഭിൽവാര കോടതിയാണ് നന്ദലാലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അജ്മീർ ജയിലിലാണ് ഇയാൾ. 2021-ൽ അദ്ദേഹത്തിന് 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. പരോൾ കാലയളവിൽ അദ്ദേഹം നന്നായി പെരുമാറിയെന്നും കാലാവധി കഴിഞ്ഞപ്പോൾ കീഴടങ്ങുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam