
ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് സ്ഥലം മാറ്റം. പറ്റ്ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. മെച്ചപ്പെട്ട നീതി നടപ്പാക്കാൻ എന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കൊളീജിയം ശുപാര്‍ശയില്‍ കാരണം വ്യക്തമാക്കിയിട്ടുള്ളത്. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഹേമന്ത് പ്രച്ഛകിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
രാഹുലിന്‍റെ അപ്പിൽ പരിഗണിക്കാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഗീതാ ഗോപി അടക്കം വിവിധ ഹൈക്കോടതികളിലായി എട്ടുപേർക്ക് കൂടി സ്ഥലം മാറ്റം ഉണ്ട്. 23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനാണ് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്. അലഹാബാദ്, ഗുജറാത്ത്, പഞ്ചാബ് ആൻഡ് ഹരിയാന, തെലങ്കാന ഹൈക്കോടതികളില്‍ നിന്ന് നാലു ജഡ്ജിമാരെ സ്ഥലം മാറ്റും. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാരെയും മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം, അപകീർത്തി കേസില്‍ സുപ്രീം കോടതി ചൂണ്ടികാട്ടിയ 3 കാര്യങ്ങളാണ് രാഹുലിന് ഏറ്റവും അനുകൂലമായത്. ആദ്യം മുതലെ ഏറ്റവും പ്രധാനമായി സുപ്രീം കോടതി ചോദിച്ച ചോദ്യം ഈ കേസിൽ പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്നതായിരുന്നു. പരാമവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതിൽ സെഷൻസ് ജഡ്ജിക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ല എന്നതാണ് സുപ്രീം കോടതി മൂന്നാമതായി ചൂണ്ടികാട്ടിയ കാര്യം.
എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു എന്നതും സുപ്രീം കോടതി ചൂണ്ടികാട്ടി. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ച ശേഷം പരമാവധി ശിക്ഷയെന്ന കീഴ്ക്കോടതി വിധി സ്റ്റേ ചെയ്തതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam