
ലഖ്നൗ: സംഘർഷമുണ്ടായ സംഭലിൽ ജുഡീഷ്യൽ കമ്മീഷൻ പരിശോധന നടത്തി. കനത്ത സുരക്ഷയിലാണ് മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള മൂന്നംഗ സംഘം സംഭലിലെത്തിയത്. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര അറോറ. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് സംഭലിലെത്തി പരിശോധന നടത്തിയത്. സർവേക്കിടെ പൊലീസിന് നേരെ കല്ലേറുണ്ടായതും തുടർന്ന് വെടിവയ്പ്പിൽ 5 പേർ കൊല്ലപ്പെതും സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് സംഘം ഗവർണർക്ക് സമർപ്പിക്കും.
സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സംഭലിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. സംഭലിൽ സമാധാനം ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം നിർദേശിച്ച സുപ്രീം കോടതി മസ്ജിദിൽ സർവേയ്ക്ക് ഉത്തരവിട്ട ജില്ലാ കോടതിയുടെ തുടർ നടപടികൾ താൽക്കാലികമായി തടഞ്ഞിരുന്നു. പിന്നാലെയാണ് ജുഡീഷ്യൽ കമ്മീഷൻ നടപടികൾ ഊർജിതമാക്കിയത്. അതേസമയം സ്ജിദിൽ സർവേക്കുത്തരവിട്ട സംഭൽ ജില്ലാ കോടതിയിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലപാടറിയിച്ചത്.
ഷാഹി ജമാ മസ്ജിദ് സംരക്ഷിത പൈതൃക സ്വത്തായി 1920 ൽ വിജ്ഞാപനം ഇറക്കിയതാണ്, മസ്ജിദിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കണം, സർവേ നടപടിൾ നേരത്തെയും മസ്ജിദ് കമ്മറ്റി എതിർത്തിട്ടുണ്ട്, അനുമതി കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് മസ്ജിദ് കമ്മറ്റിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എഎസ്ഐ കോടതിയിൽ സമർപ്പിച്ച മറുപടിയിലുണ്ട്. അതിനിടെ വിഷയത്തില് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. പോലീസ് വെടിവയ്പ്പില് കൊല്ലപ്പെട്ട 5 യുവാക്കളുടെ കുടുംബത്തിന് സമാജ്വാദി പാർട്ടി 5 ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam