
ദില്ലി: വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യും. നടപടിക്കായി മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്സഭ സ്പീക്കര്‍ അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്മെന്‍റ് നടപടികള്‍ക്കായി നിയോഗിച്ചത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണ്ണാടകയിലെ നിയമ വിദഗ്ധൻ ബിവി ആചാര്യ എന്നിവരും സമിതി അംഗങ്ങളാണ്. മൂന്നംഗ സമിതി ജസ്റ്റിസ് വര്‍മക്കെതിരെ അന്വേഷണം നടത്തും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്ക് നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ഇംപീച്ച് ചെയ്യാനാണ് ശുപാർശയെങ്കിൽ ലോക്സഭയിൽ കുറ്റവിചാരണ നടക്കും. ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് തന്‍റെ നിലപാട് പറയാനുള്ള അവസരവും വിചാരണയിലുണ്ടാകും.
ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വർമ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്‍റെ അടിസ്ഥാനത്തിനുള്ള തുടർനടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഇതോടെയാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാർലമെൻറ് മുന്നോട്ട് പോകുന്നത്.
ആറ് കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് വർമ്മയുടെ ഹർജി നിലനിൽക്കുന്നതെല്ലെന്ന് ജസ്റ്റില് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ല. ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണത്തിൽ ജഡ്ജിയുടെ ഭാഗവും സമിതി കേട്ടു. റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികൾക്കായി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചതില്‍ ഭരണഘടനാ ലംഘനമില്ലെന്നും കോടതി പറഞ്ഞു.
ഒപ്പം യശ്വന്ത് വര്‍മ്മയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിലയിരുത്തി. അന്വേഷണത്തില്‍ ലഭിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പരസ്യപ്പെടുത്തേണ്ടതില്ലായിരുന്നുവെന്ന് ഉത്തരവിൽ കോടതി പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ജസ്റ്റിസ് വർമ്മ ആ സമയത്ത് പരാതി ഉയർത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഭാവിയിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ വീണ്ടും നിയമവഴിതേടാമെന്നും കോടതി അറിയിച്ചു. ജഡ്ജിവർമ്മക്കെതിരെ കേസ് എടുക്കണമെന്ന അഭിഭാഷകൻ മാത്യൂസ് നെടുംമ്പാറയുടെ ഹർജിയും കോടതി തള്ളി.