കള്ളക്കുറിച്ചി മദ്യദുരന്തം: വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ

Published : Jun 22, 2024, 03:19 PM ISTUpdated : Jun 22, 2024, 03:21 PM IST
കള്ളക്കുറിച്ചി മദ്യദുരന്തം: വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ

Synopsis

രോഗം ബാധിച്ച മൂന്ന് പേർ സുഖം പ്രാപിച്ചു. എന്നാൽ മറ്റുള്ളവരുടെ നില ഗുരുതരമാണെന്നും കലക്ടർ അറിയിച്ചു. ജസ്റ്റിസ് ബി ഗോകുൽദാസ് (റിട്ടയേർഡ്) ഏകാംഗ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന, വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നദുരൈ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസ് നി​ഗമനം. മരിച്ച 29 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. 

രോഗം ബാധിച്ച മൂന്ന് പേർ സുഖം പ്രാപിച്ചു. എന്നാൽ മറ്റുള്ളവരുടെ നില ഗുരുതരമാണെന്നും കലക്ടർ അറിയിച്ചു. ജസ്റ്റിസ് ബി ഗോകുൽദാസ് (റിട്ടയേർഡ്) ഏകാംഗ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് നൽകാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും കളക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. ദുരന്തത്തിൽ മരണം 55 ആയി. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തിൽ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ തിരിച്ച് വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നടുക്കിയ വ്യാജമദ്യദുരന്തത്തെച്ചൊല്ലി തമിഴ്നാട് നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിനം ബഹളത്തിൽ മുങ്ങിയ കാഴ്ചയാണ് കണ്ടത്. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാർഡുകളുമായി സഭ തുടങ്ങിയപ്പോൾ തന്നെ എത്തിയ അണ്ണാ ഡിഎംകെ എംഎൽഎമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കർ പുറത്താക്കി. ജനാധിപത്യത്തിന്‍റെ കശാപ്പാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും ഇത് ഹിറ്റ്‍ലറുടെ ഭരണമാണോ എന്നും എടപ്പാടി പളനി സ്വാമി ചോദിച്ചു. എന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്റ്റാലിൻ അറിയിച്ചതോടെ എംഎൽഎമാരെ സ്പീക്കർ തിരിച്ച് വിളിച്ചു. വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവർക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ സഭയിൽ പറഞ്ഞു.

അതേസമയം, പല തവണ വ്യാജമദ്യ ദുരന്തങ്ങൾ ആവ‍ർത്തിച്ചിട്ടും മുൻകരുതൽ നടപടികളെടുക്കാത്ത തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഇന്ന് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കഴിഞ്ഞ വർഷം ചെങ്കൽപ്പേട്ടിലും വിളുപുരത്തും നടന്ന വ്യാജമദ്യദുരന്തത്തിൽ നടപടിയെടുത്തതിന്‍റെ വിവരങ്ങളെവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണറിപ്പോർട്ടുകൾ പൂഴ്ത്തി രക്ഷപ്പെടാമെന്ന് കരുതണ്ടെന്നും, ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഇവിടെ നഷ്ടമാകുന്നത് മനുഷ്യജീവനുകളാണെന്നും കോടതി പറഞ്ഞു. 

Read More... കളളക്കുറിച്ചി വിഷമദ്യ ദുരന്തം: മരണം 55 ആയി; ഇന്നലെയും ഇന്നുമായി മരിച്ചത് 2 പേർ

അടുത്ത ബുധനാഴ്ചയ്ക്കകം സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് നാളത്തെ തന്‍റെ പിറന്നാളാഘോഷങ്ങൾ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു.

asianet news live

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: മികച്ച മുന്നേറ്റവുമായി മഹായുതി; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
'ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, അവസരങ്ങൾ കിട്ടിയേക്കാം'; എ ആർ റഹ്മാനോട് 'ഘർ വാപസി' ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്