
ബംഗളുരു: കർണാടകയിലെ മുഡാ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികൾ തുടങ്ങിയവർക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയത്. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നൽകിയ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. മുഡ ജീവനക്കാരെയും അധികൃതരെയും പഴിചാരുന്നതാണ് ലോകായുക്ത റിപ്പോർട്ട്. ഭൂമി പതിച്ച് നൽകിയതിൽ മുഡ അധികൃതർക്കാണ് പിഴവ് പറ്റിയതെന്നാണ് ലോകായുക്ത പറയുന്നത്. നിയമം ലംഘിച്ചോ അനധികൃതമായോ ഭൂമി പതിച്ച് കിട്ടാൻ സിദ്ധരാമയ്യയോ കുടുംബമോ ഇടപെട്ടതായി തെളിവില്ലെന്നും ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്.
മുഡ ഭൂമി അഴിമതി കേസ്: സിദ്ധരാമയ്യയുടെ ഭാര്യക്കും ഇ.ഡി നോട്ടീസ്
ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് 2024 സെപ്റ്റംബറിൽ ആരംഭിച്ച ലോകായുക്ത അന്വേഷണത്തിന് മൈസൂരു ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷാണ് നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വിരമിച്ച ഉദ്യോഗസ്ഥർ, സിദ്ധരാമയ്യ, ഭാര്യ ബി എം പാർവതി, സഹോദരീഭർത്താവായ ബി എം മല്ലികാർജുന സ്വാമി തുടങ്ങിയ പ്രധാന വ്യക്തികൾ ഉൾപ്പെടെ നൂറിലധികം പേരെ ലോകായുക്ത സംഘം ചോദ്യം ചെയ്തിരുന്നു. അവരുടെ മൊഴികൾ വീഡിയോയിൽ റെക്കോർഡ് ചെയ്യുകയും അന്തിമ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തർക്കസ്ഥലം, സ്ഥലം അനുവദിക്കൽ, വിജ്ഞാപന പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട 3,000 പേജിലധികം രേഖകൾ പരിശോധിച്ചെന്നും ലോകായുക്ത വൃത്തങ്ങൾ വ്യക്തമാക്കി.
മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (മുഡ) യുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി നൽകിയെന്ന ആരോപണമാണ് കേസിന് അടിസ്ഥാനമായത്.അനധികൃതഭൂമിയിടപാട് കേസിൽ ലോകായുക്തക്ക് പുറമേ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും (ഇ ഡി) യും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇ ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഭൂമി മുഡയ്ക്ക് തന്നെ തിരിച്ച് നൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ വ്യക്തമാക്കിയിരുന്നു. ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയെങ്കിലും ഇ ഡി കേസ് മുഖ്യമന്ത്രിയെയും ഭാര്യയെയും സംബന്ധിച്ചടുത്തോളം നിർണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam