
ബംഗളൂരു: ഹിജാബ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. ഹിജാബ് പെൺകുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണെന്ന് സമീർ അഹമ്മദ് പറഞ്ഞു. ഹിജാബ് ധരിച്ചില്ലെങ്കിൽ പെൺകുട്ടികൾ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങൾ തടയാൻ ഹിജാബ് അനിവാര്യമെന്നുമാണ് കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന. ഹുബ്ലിയിൽ മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു വിവാദ പരാമർശം. മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, ഹിജാബ് വിവാദത്തിന് ശേഷം കര്‍ണാടകയില്‍ അടച്ചിട്ട ഹൈസ്‌കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Basavaraj Bommai) പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പ്രി യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10-ാം ക്ലാസ് വരെയുള്ള ഹൈസ്‌കൂളുകളാണ് ഇന്ന് മുതല്‍ തുറക്കുന്നത്. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍, പൊലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി സമാധാന യോഗങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളുകള്‍ സാധാരണരീതിയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിയു കോളേജുകളും ഡിഗ്രി കോളേജുകളും തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയോട് റിപ്പോര്‍ട്ട് തേടിയെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫെബ്രുവരി 16വരെ കോളേജുകള്‍ അടച്ചിടാനാണ് നിലവിലെ തീരുമാനം. ഹിജാബ് സംഭവങ്ങള്‍ക്ക് പിന്നില്‍ വിദേശ സഹായമുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി പ്രതികരിച്ചു. മാധ്യമങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലും അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടകയിലെ ചില കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് അണിഞ്ഞ വിദ്യാര്‍ഥികളെ വിലക്കിയതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്. ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരുന്നത് അധികൃതര്‍ തടഞ്ഞു. ഇതോടെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സമരത്തിലായി. മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് സ്‌കൂളില്‍ എത്താന്‍ തുടങ്ങി. സംഘര്‍ഷം പതിവായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam