
ലക്നൗ:75ആം വയസ്സിൽ നരേന്ദ്ര മോദി റിട്ടയർ ചെയ്യുമോ എന്ന അരവിന്ദ് കെജ്രിവാളിന്‍റ് ചോദ്യം ബിജെപിക്കകത്തും പുറത്തും ചർച്ചയാകുന്നു.ഇന്ന് ലക്നൗവില്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ഇത് ആവര്‍ത്തിച്ചു.75 വയസ്സ് കഴിഞ്ഞവർ പദവികളില്‍ വേണ്ട എന്നതായിരുന്നു ബിജെപി നയം.എത്രയോ നേതാക്കളെ ഈ നയം അനുസരിച്ച് ഒഴിവാക്കി.എന്നാല്‍ 75 വയസ്സ് കഴിഞ്ഞാലും താന്‍ മാറില്ലെന്നാണ് മോദിയുടെ നയം.തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിന് ശേഷം മോദി ഒഴിവാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
മോദി റിട്ടയർ ചെയ്യും എന്ന വാദത്തെ ശക്തമായി ചെറുക്കാൻ പാർട്ടി നേതാക്കൾക്ക് ബിജെപി നിർദ്ദേശം നല്കി.മോദി റിട്ടയർ ചെയ്യേണ്ടതല്ലേ എന്ന വാദം ആവർത്തിക്കുകയാണ് കെജ്രിവാൾ. മോദി ഇതിന് മറുപടി നല്കാത്തതെന്തെന്നും കെജ്രിവാൾ ചോദിച്ചു. പാർട്ടിയിലും പുറത്തും ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നാണ് കെജ്രിവാളിൻറെ നീക്കം എന്നാണ് ബിജെപി കരുതുന്നത്. രണ്ടായിരത്തി പതിനാലിലാണ് മാർഗ്ഗനിർദ്ദേശ് മണ്ഡൽ ഉണ്ടാക്കി എൽകെ അദ്വാനി ഉൾപ്പടെയുള്ള 75 കഴിഞ്ഞ നേതാക്കളെ ബിജെപി അതിലേക്ക് മാറ്റിയത്. പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യാതെയാണ് ഇത് നടപ്പാക്കിയതെന്ന് ബിജെപി വിട്ട മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചട്ടം എല്ലാവാർക്കും ബാധകമല്ലേ എന്ന ചോദ്യവും യശ്വന്ത് സിൻഹ ഉയർത്തുന്നു
മോദി സ്ഥാനമൊഴിയുമോ എന്നതിനൊപ്പം പിൻഗാമിയെക്കുറിച്ച് ബിജെപിയിലുള്ള ആശയക്കുഴപ്പം കൂടിയാണ് കെജ്രിവാൾ ചർച്ചയാക്കുന്നത്. യോഗി ആദിത്യനാഥിനോട് അമിത് ഷായ്ക്ക് നല്ല ബന്ധമല്ല എന്ന അഭ്യൂഹം പാർട്ടികത്ത് ഉണ്ട്. അതിനാൽ ബിജെപിയുടെ നിലവിലെ നേതൃത്വത്തോട് ഉത്തേരന്ത്യയിലെ ഒരു വിഭാഗം ആർഎസ്എസ് അണികൾക്കുള്ള അമർഷം പ്രയോജനപ്പെടുത്താനാണ് കെജ്രിവാൾ ഈ വെടി പൊട്ടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam