
ബെംഗളൂരു: മലയാളി എഴുത്തുകാരൻ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്കാരം. കുവെംപു ഭാഷാ ഭാരതി പ്രാധികാരയുടെ ഭാഷാ പുരസ്കാരമാണ് മലയാളി എഴുത്തുകാരനെ തേടിയെത്തിയത്. കന്നഡ ഭാഷയിലെ കൃതികൾ മറ്റ് ഭാഷയിലേക്കും മറ്റ് ഭാഷ കൃതികൾ കന്നഡയിലേക്കും വിവർത്തനം ചെയ്യുന്നതിനാണ് പുരസ്കാരം. 50000 രൂപ പുരസ്കാര തുകയുള്ള സമ്മാനം ഓരോ വർഷവും അഞ്ച് പേർക്കാണ് നൽകാറുള്ളത്. സോംഗ് ഫോർ ശിവ, എ ക്രൈ ഇൻ ദി വൈൽഡർനെസ് എന്നീ വിവർത്തന കൃതികളാണ് വിനയ ചൈതന്യയെ പുരസ്കാരത്തിന് അർഹനാക്കിയത്.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരണത്തിനായി നാരായണ ഗുരുകുലം സ്ഥാപിച്ച നടരാജ ഗുരുവിന്റെ ശിഷ്യനാണ് വിനയ ചൈതന്യ. നാരായണ ഗുരുവിന്റെ കവിതകൾ ഇംഗ്ലീഷ്, തമിഴ്, സംസ്കൃത ഭാഷകളിലേക്ക് വിനയ ചൈതന്യ വിവർത്തനം ചെയ്തിട്ടുണ്ട്. എച്ച്എസ് രാഘവേന്ദ്രറാവു, ഡോ നടരാജ് ഹുലിയർ, സരസ്വതി, ഡോ എച്ച്എം കുമാരസ്വാമി എന്നിവരാണ് 2023ലെ ഭാഷാ പുരസ്കാരത്തിന് വിനയ ചൈതന്യയ്ക്ക് ഒപ്പം അർഹരായവർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം