
ദില്ലി: ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എത്തുന്നത്. ഇതേ സമയം തന്നെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളിലെ ആറ് പുതിയ പ്രധാന അതിർത്തി പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു എന്ന് പുതിയ റിപ്പോര്‍ട്ട്.
ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെക്കാൾ മുൻതൂക്കം നേടുകയും എൽഎസിക്ക് സമീപമുള്ള 6 പ്രധാന താവളങ്ങൾ പിടിച്ചെടുത്തു എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഎൻഐ റിപ്പോർട്ടുകൾ പ്രകാരം, 'ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ വരെ ആറ് പുതിയ താവളങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം നീക്കം ശക്തമാക്കിയിരുന്നു.
ഗുരുങ് ഹിൽ, റിച്ചൻ ലാ, റെജാങ് ലാ, മുഖർപാരി, ഫിംഗർ 4 എന്നിവയോട് ചേർന്നുള്ള സ്ഥലങ്ങളാണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത്. എന്നാൽ, ഇവ തിരിച്ചുപിടികൂടാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യവും. ചൈന 3000 കൂടുതല്‍ സൈനികരെ ഇതിനായി വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള് പറയുന്നത്. ഈ പുതിയ ട്രൂപ്പുകളെ റിച്ചൻ ലാ, റെജാങ് ലാ എന്നിവിടങ്ങളിലാണ് ചൈന വിന്യസിച്ചിരിക്കുന്നത്.
എന്നാൽ നീക്കങ്ങൾ ശക്തമാക്കിയതിലൂടെ ഇന്ത്യൻ സൈന്യം അതിർത്തിയിലെ സാന്നിധ്യം വ്യക്തമാക്കി കൊണ്ട് ചൈനീസ് സൈന്യത്തെ മറികടക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ചൈനയുടെ ഒരോ നീക്കവും സൈന്യത്തിന്‍റെ ഉന്നതലങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് ബിബിന്‍ റാവത്ത് അടക്കമുള്ള ഉന്നതരും വളരെ സൂക്ഷമമായി നിരീക്ഷിക്കുകയും സൈന്യത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ നീക്കങ്ങള്‍ തടയുന്നതിന്‍റെ ഭാഗമാണ് നേരത്തെ ചൈനീസ് സൈന്യം മുകളിലേക്ക് വെടിയുതിർത്തത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വടക്കൻ തീരത്ത് നിന്ന് പംഗാങ് തടാകത്തിന്‍റെ തെക്ക് ഭാഗത്തേക്ക് മൂന്ന് തവണയാണ് ചൈനീസ് സൈന്യം വെടിവച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam