ലക്ഷദ്വീപ് മുൻ എംപി ജയിൽ മോചിതനായി; കേന്ദ്രത്തിന് വിമർശനം, തെരഞ്ഞെടുപ്പിന് ആർക്ക് ധൃതിയെന്ന് ചോദ്യം 

By Web TeamFirst Published Jan 25, 2023, 9:54 PM IST
Highlights

വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിനെതിരായവിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തോടെ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

കൊച്ചി: ഹൈക്കോടിയെ വിശ്വാസമുണ്ടായിരുന്നുവെന്ന് വശശ്രമക്കേസിൽ പുറത്തിറങ്ങിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. തന്നെ അയോഗ്യനാക്കിയ നട‌പടി പുനസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ധൃതി പിടിച്ചാണ്. ഇപ്പോൾ അതിന്റെ ആവശ്യകതയെന്ത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നിൽ ആരുടെയോ താൽപര്യം ആണെന്ന് കരുതുന്നുവെന്നും ആർക്കാണ് ധൃതിയെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത് കൊണ്ടാണ് തനിക്ക് പകരം ഒരാളെ അവിടെ സ്ഥാപിക്കണമെന്ന ധൃതി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിനെതിരായവിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തോടെ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഫൈസലിന്റെ ദില്ലിയിലെ അഭിഭാഷകൻ കെ. ആർ ശശിപ്രഭുവാണ് കമ്മീഷന് കത്തയച്ചത്. ഹൈക്കോടതി ഉത്തരവോടെ മുൻ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഫൈസലിന്റെ അയോഗ്യത ഇല്ലാതെയാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എംപിയെ അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്ന് കാട്ടി ലോക്സഭാ സ്പീക്കറിനും അഭിഭാഷകൻ കത്ത് നൽകിയിട്ടുണ്ട്. നേരത്തെ തെരെഞ്ഞടുപ്പ് വിജ്ഞാപനം ചോദ്യം  ചെയ്ത്  മുഹമ്മദ് ഫൈസൽ നൽകിയ ഹർജി വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും.

രാഷ്ട്രീയത്തെ ക്രിമിനൽ മുക്തമാക്കണ്ടത്  രാജ്യ താൽപ്പര്യത്തിന് അത്യാവശ്യമാണെന്ന്. എന്നാൽ ലക്ഷദ്വീപിലെ പ്രത്യേക  സാഹചര്യം കണക്കിലെടുക്കാതിരിക്കാനാകില്ല. മുഹമ്മദ് ഫൈസലിനെതിരായ  വിധി മരവിപ്പിച്ചില്ലെങ്കിൽ ലക്ഷദ്വീപിൽ പരിമിതമായ കാലത്തേക്ക്   വീണ്ടും തെര‍ഞ്ഞെടുപ്പ് നടത്തേണ്ടിവരും. വൻ ഒരുക്കവും  പണവും ചെലവഴിച്ചാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. നേരിട്ടല്ലെങ്കിലും  പൊതുജനത്തിന്‍റെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്.  ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കവരത്തി കോടതിയുടെ   കുറ്റവും ശിക്ഷയും അപ്പീൽ ഹർ‍ജിയിൽ അന്തിമ വിധി വരുന്നത് വരെ മരവിപ്പിക്കുന്നതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് നടന്നാൽ  15 മാസക്കാലയളവാകും പുതിയ അംഗത്തിന് ലഭിക്കുകയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ മറ്റ് മൂന്ന് പ്രതികളെയും തടവിൽ നിന്ന് മോചിപ്പിക്കുമെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധി മരവിപ്പിച്ചിട്ടില്ല. ഫൈസലിന്‍റെ സഹോരൻമാരായ ഒന്നാം പ്രതി നൂറുൽ അമീൻ, ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവരാണ് ജയിൽ മോചിതരാകുന്ന മറ്റുള്ളവർ. മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടി സ്റ്റേ ചെയ്തതിനാൽ ഇനി അയോഗ്യതയും നീങ്ങും. ഇതോടെ ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷൻ നടപടിയും അനിശ്ചിതത്വത്തിലായി. ഈമാസം 31 നാണ് തെര‍ഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടത്. ഈമാസം  27 തെരെഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന മുഹമ്മദ് ഫൈസലിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നഉണ്ട്. ഹൈക്കോടതി വിധി സുപ്രീം കോടതി  തള്ളിയാൽ മാത്രമാകും ഇനി തെര‍ഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ കഴിയുക.

click me!