കൊല്‍ക്കത്ത ജനസാഗരം; സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് കൂറ്റന്‍ റാലി

By Web TeamFirst Published Feb 28, 2021, 8:15 PM IST
Highlights

തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം വലിയ ശക്തിയാകുമെന്ന് തെളിയിക്കുകയാണ് റാലിയിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു.
 

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂറ്റന്‍ റാലിയോടെ തുടക്കമിട്ട് സിപിഎം-കോണ്‍ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയും റാലിയില്‍ പങ്കെടുത്തു. പതിനായിരങ്ങളെ അണിനിരത്തിയാണ് എല്‍ഡിഎഫും കോണ്‍ഗ്രസും റാലി സംഘടിപ്പിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം വലിയ ശക്തിയാകുമെന്ന് തെളിയിക്കുകയാണ് റാലിയിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

സിപിഎമ്മും കോണ്‍ഗ്രസും കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ നിന്ന്

മുതിര്‍ന്ന സിപിഎം നേതാവ് ബിമന്‍ ബസു റാലിയില്‍ പങ്കെടുക്കാനെത്തി. പരിപാടിയില്‍ എത്താന്‍ സാധിക്കാത്തത് കനത്ത വേദനയാണെന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പ്രതികരിച്ചു. ബംഗാളില്‍ മമതാ ബാനര്‍ജി ജനാധിപത്യം ഇല്ലാതാക്കിയെന്നും ബിജെപിയുടെ ബി ടീമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അബ്ബാസ് സിദ്ദീഖി ആരോപിച്ചു. കോണ്‍ഗ്രസും സിപിഎമ്മും നേതൃത്വം നല്‍കുന്ന മതേതര ചേരി തൃണമൂലിനെയും ബിജെപിയെയും തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബിജെപിയും തൃണമൂലും തമ്മിലുള്ള മത്സരമായിരിക്കില്ല തെരഞ്ഞെടുപ്പെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കൂറ്റന്‍ റാലിയെന്നും അദ്ദേഹം വ്യക്തമാക്കി.

click me!