
ദില്ലി: തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിയിൽ മമത പക്ഷത്തെയും വിമതരെയും കേട്ടശേഷം നടപടിയെടുക്കാൻ ലോക്സഭാ സ്പീക്കർ ഓംബിർള. ഇരുവിഭാഗത്തെയും കേൾക്കാൻ സ്പീക്കറുടെ ഓഫീസ് ക്ഷണിച്ചു. വിമതരെ പോലെ എൻസിപിഐയിൽ ചേരില്ലെന്ന് എംഎൽഎമാർ വ്യക്തമാക്കി. വിമതരെ ആരുമറിയാത്ത പാർട്ടിയിൽ ചേർത്തത് അമിത് ഷായുടെ പരിഭ്രാന്തി കാരണമെന്ന് കോൺഗ്രസ് പരിഹസിച്ചു.
ടിഎംസിയിലെ പ്രതിസന്ധിയിൽ ഇനി തീരുമാനം സ്പീക്കറുടേതാണ്. 20 വിമത എംപിമാർ ടിഎംസി വിട്ട് എൻസിപിഐയിൽ ചേർന്ന ശേഷം ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടി നൽകിയ കത്തിലാണ് ലോക്സഭാ സ്പീക്കർ ഓംബിർള ഇരുപക്ഷത്തെയും കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് അറിയിച്ചത്. ഇരുപക്ഷത്തിനോടും ഹാജരാകാൻ ആവശ്യപ്പെട്ട് സ്പീക്കർ ഓംബിർളയുടെ ഓഫീസ് ഇമെയിൽ അയച്ചു. മമത പക്ഷത്തെ നേതാവ് അഭിഷേക് ബാനർജിയോട് ഇന്നലെ ഹാജരാകാനാവശ്യപ്പെട്ടെങ്കിലും ഇഡി ചോദ്യം ചെയ്യലിന് ഹാജരായതിനാൽ അഭിഷേകിന് ഹാജാരാകാനായില്ല. വീണ്ടും സമയം തേടിയെന്ന് മമത പക്ഷം അറിയിച്ചു.
എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗം എൻസിപിയിൽ ലയിച്ചതിനാൽ അയോഗ്യത ഒഴിവാകുമെന്നാണ് വിമതർ പറയുന്നത്. എന്നാൽ, എംപിമാർ മാത്രം ലയിച്ചതുകൊണ്ട് അയോഗ്യത ഒഴിവാകില്ലെന്നാണ് മമത പക്ഷം വാദിക്കുന്നത്. ഇതിൽ സ്പീക്കറുടെ നിലപാട് നിർണായകമാകും. സ്പീക്കർ വിമതർക്ക് അനുകൂലമായി നിലപാടെടുത്താൽ കോടതിയെ സമീപിക്കുമെന്ന് മമത പക്ഷം അറിയിച്ചിട്ടുണ്ട്. എംപിമാർ എൻസിപിഐയിൽ ചേർന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് അറിയിച്ച പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി എംഎൽഎമാർ അതിൽ ചേരുന്നത് ആലോചിച്ചിട്ട് പോലുമില്ലെന്ന് വ്യക്തമാക്കി.
ടിഎംസിയുടെ 80ൽ 64 എംഎൽഎമാരാണ് ഋതബ്രതയ്ക്കൊപ്പമുള്ളത്. അതേസമയം വിമതരും മമത പക്ഷവും തമ്മിലുള്ള പോര് കടുക്കുകയാണ്. സഹപ്രവർത്തകരോട് മോശം പെരുമാറ്റം തുടരുന്ന മമത പക്ഷ എംപി കല്യാൺ ബാനർജിയെ സഭയിൽനിന്നും പുറത്താക്കാനാവശ്യപ്പെട്ടാണ് കാകോലി ഘോഷ് ഓംബിർളയ്ക്ക് പരാതി നൽകിയത്. അധ്യക്ഷയായി കാകോലി ഘോഷിനെ നിയമിച്ചെന്ന് എൻസിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അതേസമയം വിമതരുടെ നാടകങ്ങൾ ബിജെപിക്കെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്. ആരുമറിയാത്ത പാർട്ടിയെയാണ് എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാക്കിയതെന്നും ടിഡിപിയും ജെഡിയുവും പ്രതിഷേധിക്കണമെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam