
അലഹബാദ്: മുസ്‌ലിം പള്ളികളിൽ (Mosque) ഉച്ചഭാഷിണി (Loud speaker) മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി (Allahabad high court). പള്ളികളിൽ ഉച്ചഭാഷണി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയാണ് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശങ്ങളിൽ ഉൾപ്പെടില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ ബിർള, ജസ്റ്റിസ് വികാസ് എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായ അവകാശമില്ലെന്നാണ് നിയമം പറയുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇർഫാൻ എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ധോരൻപുരിലെ നൂറി മസ്ജിദിൽ ഉച്ചഭാഷിണി സ്ഥാപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നേരത്തെ നൽകിയ ഹർജി 2021 ഡിസംബർ മൂന്നിന് ബിസൗലി സബ്–ഡിവിഷനൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും നിയമപരമായ അവകാശങ്ങളുടെയും ലംഘനമാണ് വിധിയെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരൻ ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ഇയാളുടെ വാദങ്ങൾ കോടതി തള്ളി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നതിനിടെയാണ് ഹൈക്കോടതി വിധി.
മഹാരാഷ്ട്ര, ഗുജറാത്ത്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച് തർക്കം തുടരുകയാണ്. മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ പാർട്ടിയായ എംഎൻഎസ് മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സമരത്തിലാണ്. മേയ് നാലിനകം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ ഹനുമാൻ ചാലിസ ആലപിക്കുമെന്നായിരുന്നു രാജ് താക്കറെയുടെ ഭീഷണി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളിൽനിന്നുള്ള ശബ്ദം ആരാധനാലയത്തിന്റെ പരിധിക്കു പുറത്ത് കേൾക്കരുതെന്നായിരുന്നു ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam