
മുംബൈ : മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി ഇന്ന് സുപ്രീംകോടതിയില്‍. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തും. ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയും ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ പതിനഞ്ച് വിമത എംഎല്‍എമാർ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേൾക്കുക. രാവിലെ പത്തരയോടെ കേസ് പരിഗണിക്കും. ശിവസേനയിലെ മൂന്നിൽ രണ്ട് എംഎല്‍എമാരുടെ പിന്തുണ ഉള്ള തന്നെ നിയമസഭ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കിയ നടപടി തെറ്റാണെന്നും ഹര്‍ജിയിലുണ്ട്. അവിശ്വാസ പ്രമേയത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ അയോഗ്യത അപേക്ഷയില്‍ തീരുമാനമെടുക്കരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.
അതേ സമയം, രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെ സുരക്ഷയിൽ ഗവർണർ ആശങ്ക രേഖപ്പെടുത്തി. കേന്ദ്രം എംഎൽഎമാർക്ക് വൈപ്ലസ് കാറ്റഗറി സുരക്ഷ വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗവർണർ മഹാരാഷ്ട്ര ഡിജിപിക്കും മുംബൈ പൊലീസ് കമ്മീഷണർക്കും കത്തയച്ചു. എംഎൽഎമാരുടെ ഓഫീസുകൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, അയോഗ്യത നീക്കത്തിനെതിരെ ഹർജി.
കേന്ദ്ര സേനയെ അടിയന്തര സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് അയക്കാൻ തയ്യാറാക്കി നിർത്തണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഗവർണർ കത്തയച്ചിട്ടുണ്ട്. കൊവിഡ് മുക്തനായി ഇന്നലെയാണ് ഗവർണർ രാജ്ഭവനിലെത്തിയത്. താനെയിൽ ഏക്നാഥ് ശിൻഡെയുടെ മകന്‍റെ ഓഫീസ് ആക്രമിച്ച ഏഴ് ശിവസേന പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താനെയിലും മുംബൈയിലും നിരോധനാഞ്ജ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam