
മുംബൈ: 18 വയസിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. യവത്മാൽ ജില്ലയിലെ ബൻസി എന്ന ഗ്രാമത്തിലാണ് 18 വയസ്സിന് താഴെയുള്ള കുട്ടികളും കൗമാരക്കാരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നത്. മൊബൈൽ ഫോണിന് കൗമാരക്കാർ അടിമപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനം. നവംബർ 11 ന് ഗ്രാമസഭയിൽ ഇത് സംബന്ധിച്ച പ്രമേയം 'ഐകകണ്‌ഠേന' അംഗീകരിച്ച് ഉത്തരവിറക്കി.
Read more: 'ദൃശ്യം 2 മലയാളം സഹിക്കാനാകില്ല, സോണിയിലെ സിഐഡി സീരിയല്‍ നൂറ് മടങ്ങ് മെച്ചം': കെആർകെ
ഉത്തരവ് ലംഘിക്കുന്നവർക്ക് 200 രൂപ പിഴ ചുമത്തുമെന്ന് ഗ്രാമ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. കൊവിഡ് കാലത്തെ അമിതവും അനിയന്ത്രതുമായ മൊബൈൽ ഫോൺ ഉപയോഗം ദോഷകരമായി ബധിച്ചുവെന്നും കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വെബ്സൈറ്റ് ബ്രൌസിങ്ങും ഓൺലൈൻ ഗെയിമിങ്ങും വർധിച്ചുവെന്നും ഇതിന് കുട്ടികൾ അടിമപ്പെട്ടുവെന്നും ഗ്രമപഞ്ചായത്ത് സർപഞ്ച് ഗജാനൻ ടെയിൽ പറഞ്ഞു.
'ഈ തീരുമാനം നടപ്പിലാക്കുക എന്നത് പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷെ തുടക്കത്തിൽ ഞങ്ങൾ കൗൺസിലിംഗിലൂടെ വെല്ലുവിളികളെ നേരിടും, മൊബൈൽ ഉപയോഗിക്കുന്ന ഏത് കുട്ടിആയാലും 200 രൂപ പിഴ ഈടാക്കും'- എന്നുമാണ് സർപഞ്ച് പറയുന്നത്. വിദ്യാർത്ഥികൾക്കിടയിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള മികച്ച ചുവടുവയ്പ്പാണിതെന്ന് ഒരു യുവ വിദ്യാർത്ഥി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കളും ഈ ഉദ്യമത്തെ പിന്തുണച്ചതായി റിപ്പോർട്ട് പറയുന്നു.
അതേസമയം, മഹാരാഷ്ട്രയിലെ തന്നെ മറ്റൊരു ഗ്രാമമായ മൊഹിത്യാഞ്ചെ വഡ്ഗാവ് ഡിജിറ്റൽ ഡിറ്റോക്സ് എന്നൊരു ആശയം നടപ്പാക്കിയിരുന്നു. ദിവസവും ഒന്നര മണിക്കൂർ സമയം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുന്നതായിരുന്നു രീതി. രാത്രി ഏഴ് മണിക്ക് അലാറം അടിക്കുന്നതുമുതൽ ഒന്നര മണിക്കൂർ ഗ്രാമത്തിലുള്ളവർ മൊബൈൽ, ടിവി, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കി ഈ സമയം വളരെ ക്രിയാത്മകമായി ഉപയോിക്കുക എന്നതാണ് ആശയം.
ആളുകൾ തമ്മിൽ കൂടുതൽ സംസാരിക്കാനും, പുസ്തകം വായിക്കാനും അടക്കമുള്ള ക്രിയാത്മക കാര്യങ്ങൾക്ക് ഈ സമയം വിനിയോഗിക്കുക എന്നതാണ ആശയം. ഗ്രാമത്തലവൻ വിജയ് മൊഹിതെ ഒറ്റത്തവണ പരീക്ഷണം എന്ന നിലയിൽ നിർദ്ദേശിച്ച ആശയം ഇപ്പോൾ കൗൺസിൽ ഏർപ്പെടുത്തിയ നിർബന്ധിത സമ്പ്രദായമായി മാറിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam