
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ഗീതാ മോഹന്‍ദാസ് (50) ആണ് മരിച്ചത്. ഇവരുടെ മകന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ദില്ലിയിലും കൊവിഡ് ബാധിച്ച് ഇന്നൊരു മലയാളി മരിച്ചു. ദില്ലി രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങുന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്ററെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസ്റ്റീവായി . ഇതോടെ വീണ്ടും എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ദില്ലിയിൽ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു. ആകെ രോഗികൾ 6,48,315 ആയി. ഇരുപത്തിനാല് മണിക്കൂറിനിടയിൽ 22,771 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. മരണം 18655 ആയി. 442 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 3,94,227 പേർക്ക് ഇതുവരെ രോഗം ഭേദമായി. രോഗമുക്തി നിരക്ക് 60.80 ശതമാനമായി ഉയർന്നു. മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് എന്നിവിടങ്ങളിൽ ആശങ്ക കൂടുകയാണ്. ആകെ രോഗബാധയുടെ 60.21 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇന്നലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. അതേ സമയം മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയായി പിടിച്ചുകെട്ടാനായത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam