
അഹമ്മദാബാദ്: ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ വ്യക്തി വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യന്‍ സുരക്ഷാ വേലിക്കടുത്തെത്തിയപ്പോഴായിരുന്നു സംഭവം. ഇയാളോട് അതിർത്തി കടക്കരുതെന്ന് ബിഎസ്എഫ് ജവാന്മാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതും അവഗണിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തത്.
നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പാക്കിസ്ഥാന്‍ സ്വദേശിയെന്ന് സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് അന്വേഷണം തുടങ്ങി. പാക് ഭീകരസംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിൽ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. നുഴഞ്ഞുകയറ്റം ഉണ്ടായതോടെ ഗുജറാത്ത് ബനസ്‌കന്ത, കച്ച് ജില്ലകളിലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ ബിഎസ്എഫ് ജവാന്മാർ നിരീക്ഷണം വർധിപ്പിച്ചു.