
ദില്ലി: ദുബായ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരൻ പവൻ താക്കൂർ അറസ്റ്റിൽ. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. 2024 ൽ ദില്ലിയിൽ ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന 82 കിലോ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിലെ മുഖ്യസൂത്രധാരനാണ് പവൻ താക്കൂർ. കപ്പൽ വഴി രാജ്യത്ത് എത്തിച്ച ശേഷം ട്രക്കിൽ തലസ്ഥാനത്തേക്ക് കൊണ്ടുപോയ മയക്കുമരുന്ന്, വിതരണത്തിനായി ഒരു ഗോഡൗണിൽ സൂക്ഷിക്കുകയായിരുന്നു. ഈ സമയത്താണ് പിടികൂടിയത്.
ദില്ലിയിൽ ഈ ആഴ്ച 282 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും പിടികൂടിയിരുന്ന. ഇതിന് പിന്നിലും ഇയാളാണെന്നാണ് സൂചന. ദില്ലിയിലെ താക്കൂർ ദീർഘകാലമായി 'ഹവാല' കള്ളപ്പണം വെളുപ്പിക്കൽ, ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ദില്ലിയിലെ കൂചാ മഹാജനി മാർക്കറ്റിൽ 'ഹവാല' ഏജന്റായാണ് താക്കൂർ പ്രവർത്തനമാരംഭിച്ചത്.
മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിച്ച കള്ളപ്പണം വിപുലമായ 'ഹവാല' സംവിധാനത്തിലൂടെയാണ് കടത്തിയത്. ഇന്ത്യ, ചൈന, സിംഗപ്പൂർ, ഹോങ്കോങ്, യുഎഇ എന്നിവിടങ്ങളിലെ ക്രിപ്‌റ്റോകറൻസി ഇടപാടുകളും അതിർത്തി കടന്നുള്ള ഷെൽ കമ്പനികളും ഇതിനായി ഉപയോഗിച്ചതിന് തെളിവുകളുണ്ട്.