വിവാഹത്തിനായി യുവാവ് സൈക്കിള്‍ ചവിട്ടിയത് 850 കിലോമീറ്റര്‍, യാത്ര അവസാനിച്ചത് ക്വാറന്റൈന്‍ സെന്ററില്‍

By Web TeamFirst Published Apr 19, 2020, 3:04 PM IST
Highlights

രാവും പകലുമായി ഒരാഴ്ചയോളം 24കാരനായ സോനു സൈക്കിള്‍ ചവിട്ടി. ഒപ്പം മൂന്ന് സുഹൃത്തുക്കളും...
 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ, നോപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലയില്‍ വച്ചായിരുന്നു സോനു കുമാര്‍ ചൗഹാന്റെ ന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ പഞ്ചാബിലെ ലുധിയാനയിലുള്ള സോനുവിന് വിവാഹത്തിനെത്തുക എളുപ്പമായിരുന്നില്ല. 

രാവും പകലുമായി ഒരാഴ്ചയോളം 24കാരനായ സോനു സൈക്കിള്‍ ചവിട്ടി. ഒപ്പം മൂന്ന് സുഹൃത്തുക്കളും. 850 കിലോമീറ്ററാണ് തന്റെ വിവാഹത്തിനായി ഇയാള്‍ സൈക്കിള്‍ ചവിട്ടിയത്. എന്നാല്‍ ആ യാത്ര അവസാനിച്ചത് വിവാഹ വേദിയിലായിരുന്നില്ല. ഞായറാഴ്ച ബല്‍റാപൂരിലെ ക്വാറന്റൈന്‍ സെന്ററിലായിരുന്നു. 

ഇവര്‍ പിടിയിലായ മഹാരാജ്ഗഞ്ചില്‍ നിന്ന് 150 കിലോമീറ്റര്‍ അകലൊണ് സോനുവിന്റെ വീട്. ലുധിയാനയിലെ ടൈല്‍ ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. യാത്രക്കിടെ ഇവര്‍ അധികൃതരുടെ പിടിയിലാകുകയും നാല് പേരെയും ക്വാറന്റൈല്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

''150 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഞാന്‍ വീട്ടില്‍ എത്തുമായിരുന്നു. ആര്‍ഭാടമായി അല്ല, ലളിതമായി വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അധികൃതര്‍ അനുവദിക്കുന്നില്ല...'' - സോനു പറഞ്ഞു. 

എന്നാല്‍ ആരോഗ്യമാണ് പ്രധാനമെന്നും വിവാഹം പിന്നീട് നടത്താമെന്നും നിമിഷങ്ങള്‍ക്ക് ശേഷം സോനു തന്നെ കൂട്ടിച്ചേര്‍ത്തു. 14 ദിവസത്തിനുള്ളില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ ഇവരെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു. 

click me!