പെണ്‍കുഞ്ഞിനെ മണ്‍കുടത്തിലാക്കി ജീവനോടെ കുഴിച്ചിട്ടു; കണ്ടെത്തിയത് മറ്റൊരു കുഞ്ഞിനെ മറവുചെയ്യുന്നതിനിടെ

By Web TeamFirst Published Oct 14, 2019, 10:33 AM IST
Highlights

മകളെ മറവുചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെയാണ് ഹിതേഷിന്  മണ്‍കുടത്തിലാക്കി കുഴിച്ചിട്ട നിലയില്‍ പെണ്‍കുഞ്ഞിനെ കിട്ടിയത്...

ലക്നൗ: പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിച്ച തന്‍റെ മകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചതിന്‍റെ ദുഃഖത്തിലായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിയായ ഹിതേഷ് കുമാര്‍. മകളെ മറവുചെയ്യാനായി മൂന്നടി താഴ്ചയിലുള്ള കുഴിയെടുത്ത അയാള്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചയാണ്. ഒരു മണ്ണിന്‍റെ കുടത്തിലാക്കി കുഴിച്ചിട്ട നിലയില്‍ പെണ്‍കുഞ്ഞിനെയാണ് ഹിതേഷ് ആ കുഴിയില്‍ കണ്ടത്. ശ്വാസം നിലച്ചുപോകുന്ന നിമിഷം....

മൂന്നടി താഴ്ചയില്‍ കുഴിച്ചിട്ടിട്ടും അവള്‍ക്ക് ജീവനുണ്ടായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് അവള്‍ക്ക് പാല്‍ നല്‍കി.  ശരീരം തുടച്ചു വിര്‍ത്തിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. 

ഹിതേഷിന്‍റെ ഭാര്യ വൈശാലി ബറൈലിയിലെ സബ് ഇന്‍സ്പെക്ടറാണ്. വേദനയെ തുടര്‍ന്ന് ബുധനാഴ്ചയാണ് വൈശാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ വൈശാലി പ്സവിച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു. കുഞ്ഞിനെ മറവുചെയ്യാന്‍ വ്യാഴാഴ്ച വൈകീട്ടാണ് പോയത്. കുഴിയെടുത്തുകൊണ്ടിരിക്കെ ഒരു മണ്‍പാത്രം ശ്രദ്ധയില്‍പ്പെട്ടു. ഇത് പുറത്തെടുത്തുനോക്കിയപ്പോള്‍ ഉള്ളില്‍ ഒരു പെണ്‍കുഞ്ഞായിരുന്നു ഉണ്ടായിരുന്നത്. 

കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട രക്ഷിതാക്കളെക്കുറിച്ച് ഇതുവരെ കണ്ടെത്താനായിട്ടില്ല. 

കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായെന്നും അമ്മയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് ഷൈലേന്ദ്ര പാണ്ഡേ പറഞ്ഞു. 


 

click me!