
ദില്ലി: പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ ഉത്കണ്ഠ ഇല്ലാതാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികളോട് സംവദിക്കുന്ന പരീക്ഷ പേ ചർച്ച വിദ്യാര്‍ത്ഥികളുടെ വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറ്റമ്പതോളം രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും അൻപത്തിയൊന്ന് രാജ്യങ്ങളിൽനിന്നുള്ള അധ്യാപകരുമടക്കം നാൽപത് ലക്ഷത്തോളം പേരാണ് ഇത്തവണ പരിപാടിയിൽ പങ്കെടുക്കാൻ ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്തത്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മോദി മറുപടി നല്‍കി.
കുടുംബത്തിന്‍റെ പ്രതീക്ഷകൾ തീർക്കുന്ന സമ്മർദ്ദം അതിജീവിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.പല കുടുംബത്തിനും പരീക്ഷകളിലെ മാർക്ക് സ്റ്റാറ്റസിന്‍റെ ഭാഗമായി കരുതുന്നു. ക്രിക്കറ്റിൽ കാണികൾ ബാറ്റ്സ്മാൻ സിക്സ് അടിക്കാൻ ആർത്ത് വിളിക്കും. എന്നാൽ ഓരോ ബോളും എങ്ങനെ ആണെന്ന് നോക്കിയാണ് ബാറ്റ്സ്മാൻ കളിക്കുന്നത്. അത് പോലെയാകണം പരീക്ഷകളിലും വിദ്യാർത്ഥികൾ. മാതാപിതാക്കൾ കുട്ടികളെ സമർദ്ദത്തിൽ ആക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം കുട്ടികൾ അവരുടെ കഴിവുകളെ വില കുറച്ചും കാണരുത്. സമയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം.ലക്ഷ്യത്തിൽ കേന്ദ്രീകരിച്ച് പഠിക്കണം. അമ്മമാർ ജോലികൾക്ക് സമയം ക്രമീകരിക്കുന്നത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദില്ലി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്ന് മണിക്കായിരുന്നു പരിപാടി. 9 മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാന്‍ അവസരം നല്‍കി.കുട്ടികള്‍ക്ക് പുറമേ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam