‘മഹാത്മാഗാന്ധിയുടെ ചരമ ദിനത്തില്‍ നമ്മള്‍ അദ്ദേഹത്തെ ഓര്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ഇന്ത്യ ഡെമോക്രസിയില്‍ നിന്നും മൊബോക്രസിയിലേക്ക് എത്തിയിരിക്കുന്നു‘ - മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.
ദില്ലി: ജാമിയ മിലിയ സർവ്വകലാശാലയിലെ വെടിവെപ്പിലൂടെ ജനാധിപത്യത്തില്‍ നിന്നും മോബോക്രസിയിലേക്കുള്ള ഇന്ത്യയുടെ മാറ്റം പൂര്‍ണ്ണമായെന്ന് പിഡിപി പ്രസിഡണ്ട് മെഹ്ബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
‘മഹാത്മാഗാന്ധിയുടെ ചരമ ദിനത്തില്‍ നമ്മള്‍ അദ്ദേഹത്തെ ഓര്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ഇന്ത്യ ഡെമോക്രസിയില്‍ നിന്നും മൊബോക്രസിയിലേക്ക് എത്തിയിരിക്കുന്നു‘ - മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.
പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയായിരുന്നു വെടിവെപ്പ്. സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വെടിയുതിര്‍ത്ത യുവാവിനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പൊലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു വരുന്നതിനിടെ എതിര്‍ദിശയിലൂടെ തോക്കുമായി നടന്നു വന്ന യുവാവ്, ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.