
ദില്ലി : 88 കോടി രൂപ വില വരുന്ന മെത്താംഫെറ്റാമൈൻ ലഹരി വസ്തുവുമായി അന്താരാഷ്ട്ര ലഹരി ഇടപാട് സംഘം പിടിയിൽ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് നാല് പേരെ പിടികൂടിയത്. ഗുവാഹത്തി, ഇംഫാൽ സോണുകളിലാണ് ലഹരി വേട്ട നടന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കാൻ മ്യാൻമാർ അതിർത്തി വഴി കടത്തിയെന്നാണ് വിവരം. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ എൻ സിബി സംഘത്തെ അഭിനന്ദിച്ചു. ലഹരിക്കടത്തുകാർക്കെതിരെ ഒരുരീതിയിലുമുള്ള ദയയും ഉണ്ടാകില്ലെന്ന് ലഹരിവേട്ടയുടെ വിവരങ്ങൾ പങ്കുവെച്ച് അമിത് ഷാ പ്രതികരിച്ചു.
അതിനിടെ, 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശ വനിതകൾ ബംഗ്ളൂരുവിൽ പിടിയിലായി. ദില്ലിയിൽ നിന്ന് ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് സ്ത്രീകളിൽ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടികൂടിയത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്ക സ്വദേശിനികളാണ് പിടിയിലായത്. മംഗളുരു പോലീസാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ബംഗളുരുവിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വൻ ലഹരിക്കടത്ത് നെറ്റ്വർക്കിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യ വിവരം കിട്ടി പരിശോധന, മഞ്ചേരിയിൽ യുവാവിനെ പിടികൂടിയപ്പോൾ കിട്ടിയത് 9.071 ഗ്രാം മെത്താംഫിറ്റമിൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam