
ദില്ലി: പന്നിക്കശാപ്പ് നിക്ഷേപ സൈബർ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴിൽ രഹിതരായ യുവാക്കൾ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികൾ എന്നിവരെയാണ് ഇത്തരം സൈബർ തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2016-ൽ ചൈനയിലാണ് പന്നിക്കശാപ്പ് സൈബർ തട്ടിപ്പ് ഉടലെടുത്തത്. സൈബർ കുറ്റവാളികൾ ഇരകളുമായി വിശ്വാസം വളർത്തിയെടുക്കുകയും ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്കീമുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
ആദ്യമാദ്യം ചെറിയ ലാഭം നൽകി ഇരകളുടെ വിശ്വാസം പൂർണമായി നേടിയെടുക്കുന്നു. പിന്നീട് ഇരയുടെ മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി. കശാപ്പിന് മുമ്പ് പന്നികൾക്ക് നല്ല തീറ്റയും പരിചരണവും നൽകി പരമാവധി വളർച്ചയെത്തിക്കുന്നതിന് തുല്യമായിട്ടാണ് തട്ടിപ്പുകാരുടെ രീതിയെന്നതിനാലാണ് ഈ പേര് വന്നത്. ഇത്തരം തട്ചിപ്പിന് സൈബർ കുറ്റവാളികൾ ഗൂഗിളിന്റെ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതായും മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പ് പ്രാദേശിക പ്രശ്‌നം മാത്രമല്ല, വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കലും സൈബർ അടിമത്തവും ഉൾപ്പെടുന്ന ആഗോള പ്രതിഭാസമാണെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ഗൂഗിളുമായി സഹകരിച്ച് ഇൻ്റലിജൻസ് വിവരങ്ങൾ പങ്കിടാനും സമയബന്ധിതമായ നടപടി ഉറപ്പാക്കാനും ശ്രമിക്കുന്നു. സൈബർ കുറ്റവാളികൾ സ്പോൺസർ ചെയ്ത ഫേസ്ബുക്ക് പരസ്യങ്ങൾ ഉപയോഗിക്കുന്നതും റിപ്പോർട്ട് പരാമർശിക്കുന്നു. ഇന്ത്യയിൽ സൈബർ കുറ്റവാളികൾ ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വാട്ട്‌സ്ആപ്പ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലഗ്രാം, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മിക്ക സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam