
ഝാന്‍സി: ട്രെയിൻ ശുചിമുറിയിൽ ദിവസങ്ങൾ പഴക്കമുള്ള അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ട്രിപ്പ് പൂര്‍ത്തിയാക്കി ട്രെയിന്‍ കോച്ചുകള്‍ അണുവിമുക്തമാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
യുപിയിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ(38)യുടേതാണ് മൃതദേഹം. മുംബൈയിലാണ് മോഹന്‍ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനില്‍ മടങ്ങിയതായിരുന്നു ഇദ്ദേഹമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
മേയ് 23നാണ് ശര്‍മ്മ ഝാന്‍സിയിലെത്തിയത്. അതിനുശേഷം അദ്ദേഹത്തെയും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മറ്റ് കുടിയേറ്റക്കാരെയും ബസ്തിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഗോരഖ്പൂരിലേക്ക് ട്രെയിൻ കയറാൻ ജില്ലാ ഭരണകൂടം സ്റ്റേഷനിലേക്ക് അയച്ചിരുന്നു.
ഝാന്‍സി പൊലീസ് ഗ്രാമത്തലവനെ വിളിച്ച് വിവരം പറയുമ്പോഴാണ് ശര്‍മ്മ മരിച്ച കാര്യം തങ്ങളറിയുന്നതെന്ന് ബന്ധു കനയ്യ ലാല്‍ ശര്‍മ്മ പറഞ്ഞു. ശര്‍മ്മയുടെ ബാഗില്‍ 28,000 രൂപയും ഒരു ബാര്‍ സോപ്പും കുറച്ചു പുസ്തകങ്ങളമാണ് ഉണ്ടായിരുന്നത്. കോവിഡ് ടെസ്റ്റും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ശര്‍മ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam