
ദില്ലി: മൂന്ന് ദിവസത്തെ യു.എസ് സന്ദർശനം (U.S.Visit) പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) ദില്ലിയിൽ തിരിച്ചെത്തി. ദില്ലിയിലെ പാലം വിമാനത്താവളത്തിലെ (palam airport) ഔദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിൽ (Air India One) വന്നിറങ്ങിയ മോദിക്ക് വൻ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് നൽകിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ (JP Nadda) മോദിയെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് മോദിയെ സ്വാഗതം ചെയ്യാനെത്തിയത്.
മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണെന്ന് പാലം വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു. തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വിഷയങ്ങളിൽ എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനും ഇന്ത്യയെ പ്രധാനകക്ഷിയാക്കി നിർത്താനും പ്രധാനമന്ത്രിക്ക് സാധിച്ചെന്ന് നഡ്ഡ പറഞ്ഞു.
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുടെ തമ്മിലുള്ള സുഹൃത്ത് ബന്ധം ഒരു പുതിയ കാര്യമല്ല. വളരെ കാലം മുൻപ് അവർ ഇരുവരും പരസ്പരമറിയും. രാഷ്ട്രത്തലവൻമാരായ ശേഷവും ആ അടുപ്പവും സ്നേഹവും ഇരുവരും പങ്കിടുന്നുണ്ടെന്നും ജെപി നഡ്ഡ പറഞ്ഞു.
മൂന്ന് ദിവസം നീണ്ട യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി വാഷിംഗ്ടണിലും ന്യൂയോർക്കിലും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരീസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവൻമാർക്കൊപ്പം ക്വാഡ് ഉച്ചക്കോടിയിലും മോദി പങ്കെടുത്തു. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി കൊവിഡ് പ്രതിരോധത്തിലും വാക്സീനേഷനിലും മുൻനിരയിൽ രാജ്യമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam