ഗാന്ധിസ്മൃതിയും വാജ്‍പേയ് സമാധിയും യുദ്ധസ്മാരകവും സന്ദർശിച്ച് നരേന്ദ്രമോദി

By Web TeamFirst Published May 30, 2019, 7:54 AM IST
Highlights

മഹാത്മാ ഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രണ്ടാം എൻഡിഎ സർക്കാരിന് തുടക്കമായത്. നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് സൂചന. 

ദില്ലി: മഹാത്മാ ഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രണ്ടാം എൻഡിഎ സർക്കാരിന് തുടക്കമായത്. രാവിലെ ഏഴ് മണിയോടെയാണ് നിയുക്ത പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് പ്രണാമം അർപ്പിച്ചത്. തുടർന്ന് വാജ്പേയിയുടെ സമാധി സ്ഥലത്തേക്കാണ് മോദി പോയത്. മോദിയും അമിത് ഷായും നിയുക്ത എംപിമാരും സദേവ് അടൽ സമാധി സ്ഥലിൽ പുഷ്പാർച്ചന നടത്തി. 

ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്പേയിയുടെ സമാധിയിലെത്തണമെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നു. നിയുക്ത എംപിമാർക്കൊപ്പം ബിജെപിയുടെ രാജ്യസഭാ എംപിമാരും മറ്റ് പ്രമുഖ നേതാക്കളും വാജ്പേയി സമാധിയിലെത്തി. വാജ്പേയിയുടെ വളർത്തുമകളായ നമിത വാജ്പേയി അടക്കമുള്ളവർ സമാധിസ്ഥലത്ത് എത്തിയിരുന്നു.

തുടർന്ന് തുടർന്ന് ഇന്ത്യാ ഗേറ്റിലെത്തിയ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മൂന്ന് സേനാ തലവൻമാർക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്രമോദി യുദ്ധസ്മാരകം സന്ദർശകർക്കായി തുറന്നുകൊടുത്തത്.

തുടർന്ന് നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് സൂചന. നിലവിൽ മന്ത്രിസഭയിൽ ഉള്ള എല്ലാവരേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല എന്ന് ക്യാബിനറ്റ് യോഗത്തിൽ തന്നെ മോദി സൂചന നൽകിയിരുന്നു. മന്ത്രിസഭയിൽ എത്ര അംഗങ്ങളുണ്ടാകുമെന്നത് അടക്കമുള്ള വിവരങ്ങൾ ഇപ്പോൾ വ്യക്തമല്ല.

click me!