
ദില്ലി: സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. നിരവധി പദ്ധതികള്‍ അന്ന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ ദയാല്‍ ഉപാധ്യായയയുടെ 63 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ദീന്‍ദയാല്‍ ഉപാധ്യായ മെമോറിയല്‍ സെന്‍ററും പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും.
ഒഡിഷയില്‍ നിന്നുള്ള 200 കലാകാരന്മാര്‍ ഒരു വര്‍ഷമെടുത്താണ് വെങ്കല പ്രതിമ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു രാഷ്ട്രീയ നേതാവിന്‍റെ ഏറ്റവും ഉയരം കൂടിയ പ്രതിമകളിലൊന്നായിരിക്കുമിതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. പ്രതിമ അനാച്ഛാദനത്തിന് പുറമെ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ 430 ബെഡുകളുള്ള സര്‍ക്കാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിും സ്വകാര്യ ട്രെയിന്‍ സര്‍വീസായ മഹാകാല്‍ എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. വാരാണസി, ഉജ്ജെയിനി, ഓംകാരേശ്വര്‍ എന്നീ ജ്യോതിര്‍ലിംഗം തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനാണ് മാഹാകാല്‍ എക്സ്പ്രസ്.
കാശി ഏക് രൂപ് അനേക് പരിപാടിയും ഉദ്ഘാടനം ചെയ്യും. ശ്രീ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുല നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 19 ഭാഷകളില്‍ പുറത്തിറക്കുന്ന ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചൗഹാഘട്ട്-ലെഹാര്‍താരാ പാലം ഉദ്ഘാടനത്തിന് ശേഷം പൊതുപരിപാടിയെയും അഭിസംബോധന ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam