
മുംബൈ: മഴ കനത്തതോടെ മുംബൈയിൽ തകർന്നത് 107 വർഷം പഴക്കമുള്ള റെക്കോർഡ്. മെയ് മാസത്തിൽ ലഭിച്ച മഴയാണ് മുംബൈയിൽ സർവകാല റെക്കോർഡ് സൃഷ്ടിക്കുന്നത്. മെയ് മാസത്തിൽ മാത്രം 135 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. ശക്തമായ കാറ്റിനുള്ള സാധ്യതയോടൊപ്പം ബുധനാഴ്ച വരെ മുംബൈയിൽ യെല്ലോ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അതിശക്തമായ മഴയ്ക്കാണ് മുംബൈയിൽ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ 8.30 വരെ 135 മില്ലിമീറ്റർ മഴയാണ് കൊളാബയിൽ ലഭിച്ചത്. സാന്താക്രൂസിൽ ഇത് 33 മില്ലിമീറ്ററാണ്.
മെയ് മാസത്തിൽ ഏറ്റവും കൂടുതൽ മഴ റെക്കോർഡ് ചെയ്തിട്ടുള്ളത് കൊളാബയിലെ മഴ മാപിനിയിലാണ്. 295 മില്ലി മീറ്റർ. 1918 മെയ് മാസത്തിലാണ് ഇതിന് മുൻപ് ഏറ്റവുമധികം മഴ ലഭിച്ചത്. 279.4 മില്ലിമീറ്ററായിരുന്നു ഇത്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു ദിവസം മാത്രം മുംബൈയിൽ ഏറ്റവുമധികം മഴ ലഭിച്ചത് സാന്താക്രൂസ് മഴ മാപിനിയിലാണ്. 2005 ജൂലൈ 27നായിരുന്നു ഇത്. 944 മില്ലിമീറ്റർ മഴയാണ് ഒറ്റദിവസം സാന്താക്രൂസിൽ പെയ്തിറങ്ങിയത്. കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പ്രഖ്യാപിച്ച യെല്ലോ അലർട്ട് ഓറഞ്ച് അലർട്ടായി പുനപ്രഖ്യാപിച്ചിരുന്നു. 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
മുംബൈയ്ക്ക് ഒപ്പം താനെ, റായ്ഗഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ് ചൊവ്വാഴ്ച രാവിലെ വരെ നൽകിയിട്ടുള്ളത്. മൺസൂൺ മഴയാണ് നിലവിൽ ലഭ്യമാകുന്നതാണെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ജൂൺ 5നായിരുന്നു കാലാവർഷം മഹാരാഷ്ട്രയിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് വിശദമാക്കിയത്. എന്നാൽ മെയ് 25ന് മൺസൂൺ സംസ്ഥാനത്ത് എത്തി. 35 വർഷത്തിനിടെ ആദ്യമായാണ് മുംബൈയിൽ കാലവർഷം നേരത്തെയെത്തുന്നത്. 1990ൽ മെയ് 20ന് കാലവർഷമെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം