
ദില്ലി: പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ ബിൽ.
മറ്റ് ഭേദഗതികൾ
വാഹന രജിസ്ട്രേഷൻ ഓൺലൈൻ വഴി ഡീലർമാർക്ക് തന്നെ ഇനി നൽകാം, ഇത് സ്വകാര്യ കമ്പനികളെ രജിസ്ട്രേഷൻ ഏൽപ്പിക്കലല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വിശദീകരിച്ചു.
ലോക്സഭയിൽ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ കേരളം ഇതിനെതിരെ രംഗത്തെത്തിയതാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും ഇരകൾക്കുള്ള നഷ്ടപരിഹാരം വാഹന ഉടമയാണോ ഇൻഷുറൻസ് കമ്പനിയാണോ നൽകേണ്ടതെന്ന് ബില്ലിൽ വ്യക്തമാക്കണമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.
മോട്ടോർ വാഹന ഭേദഗതി ബിൽ ഫെഡറൽ സംവിധാനങ്ങൾക്ക് മേലുള്ള കൈകടത്തലാണെന്നും വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണമായിരുന്നുവെന്നും എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്തിന്‍റെ കൂടി അധികാരത്തിലുള്ള വിഷയമായതിനാല്‍ കേന്ദ്രത്തിന്‍റെ ഭേദഗതികള്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതില്ലെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഭേദഗതികൾ നടപ്പാക്കണമോ വേണ്ടയോ എന്നത് സംസ്ഥാനങ്ങൾക്ക് വിടാനായിരുന്നെങ്കിൽ ബിൽ അവതരിപ്പിച്ചത് എന്തിനാണെന്നും മന്ത്രി ചോദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam