
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിന് തന്നോട് വിശദീകരണം ആവശ്യപ്പെട്ട ജാർഖണ്ഡ് ബിജെപിയുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിൻഹ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിനും വോട്ട് ചെയ്യാത്തതിനും വിശദീകരണം ആവശ്യപ്പെട്ട് ജാർഖണ്ഡ് ബിജെപി ജന സെക്രട്ടറി ജയന്ത് സിൻഹയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ പോസ്റ്റൽ ബാലറ്റ് വഴിയാണ് താൻ വോട്ട് ചെയ്തതെന്നും, പ്രചാരണത്തിൽ പങ്കെടുക്കാൻ തന്നെ ആരും വിളിച്ചിട്ടില്ലെന്നും ജയന്ത് സിൻഹ കത്തിലൂടെ മറുപടി നൽകി. വിശദീകരണം ചോദിച്ച നടപടി ആത്മവീര്യം ചോർത്തുന്നതാണ്. അകാരണമായി തന്നെ ലക്ഷ്യം വച്ച് പ്രവർത്തിക്കുകയാണെന്നും കത്തിൽ സിൻഹ പറയുന്നു.
ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തന്നെ തഴഞ്ഞ് മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ജയന്ത് സിന്‍ഹ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു എന്ന പരാതിയുയര്‍ന്നിരുന്നു. 'ഹസാരിബാഗില്‍ മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ സംഘടനാ സംവിധാനവുമായും തെരഞ്ഞെടുപ്പ് പ്രചാരണവുമായും ജയന്ത് സിന്‍ഹ സഹകരിച്ചില്ല. വോട്ട് ചെയ്യണം എന്ന് ജയന്തിന് തോന്നിപോലുമില്ല. നിങ്ങളുടെ മോശം പ്രവൃത്തി കാരണം സംഘടനയ്ക്ക് നാണക്കേടുണ്ടായി'- എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആദിത്യ സാഹു, ജയന്തിന് നോട്ടീസ് അയച്ചത്. രണ്ട് ദിവസത്തിനകം നോട്ടീന് ജയന്ത് സിന്‍ഹ മറുപടി നല്‍കണമെന്നും നോട്ടീസിലുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന ആവശ്യം ജയന്ത് സിന്‍ഹ മാര്‍ച്ച് 2ന് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ ടാഗ് ചെയ്‌ത് ജയന്ത് സിന്‍ഹയുടെ ട്വീറ്റ്. സമാനമായി, ക്രിക്കറ്റ് ചുമതലകളില്‍ ശ്രദ്ധിക്കാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീറും ഉന്നയിച്ചിരുന്നു. ഇരുവര്‍ക്കും സീറ്റ് നല്‍കേണ്ട എന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഗോപാല്‍ സാഹുവിനെ 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പിച്ചയാളാണ് ജയന്ത് സിന്‍ഹ.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam