ശ്രേയസ് നായരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രിപ്റ്റോ കറന്‍സി വഴി ലഹരി മരുന്നിനുള്ള പണമിടപാടുകള്‍ നടന്നതെന്ന വിവരം എന്‍സിബിസിക്ക് ലഭിച്ചത്.
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ (Drug party case) പ്രതിയായ മലയാളി ശ്രേയസ് നായരെ(Shreyas Niar) എൻസിബി(Ncb) കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 11 വരെയാണ് ശ്രേയസിനെ എൻസിബി കസ്റ്റഡിയിൽ വിട്ടത്. ശ്രേയസ് നായരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രിപ്റ്റോ കറന്‍സി വഴി ലഹരി മരുന്നിനുള്ള പണമിടപാടുകള്‍ നടന്നതെന്ന വിവരം എന്‍സിബിസിക്ക് ലഭിച്ചത്. ശ്രേയസ് നായർ ലഹരികടത്തുരംഗത്തെ സജീവസാന്നിദ്ധ്യമാണെന്നാണ് എൻസിബി പറയുന്നത്.
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ മലയാളി ശ്രേയസ് നായർ മുൻപും പലവട്ടം ആര്യൻഖാന് ലഹരി മരുന്ന് എത്തിച്ച് നൽകിട്ടുണ്ടെന്ന് എൻസിബി. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാടുകൾ നടന്നത്. വാട്സ് ആപ്പ് ചാറ്റുകളാണ് ഇതിനെല്ലാം തെളിവായി അന്വേഷണ ഏജൻസി നിരത്തുന്നത്.
ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക് വെബ് ഉപയോഗപ്പെടുത്തിയെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു.കേസിനാസ്പദമായി ആഡംബര കപ്പൽ യാത്രയിൽ ശ്രേയസും പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ പിന്നീട് ചില കാരങ്ങളാൽ പിന്മാറുകയായിരുന്നു. ശ്രേയസ് നായരെ ആര്യൻഖാനൊപ്പമിരുത്തി ചോദ്യം ചെയ്യും.
കപ്പലിൽ നടത്തിയ റെയ്ഡിനിടെ തന്‍റെ പക്കൽ നിന്ന് ലഹരി വസ്തുക്കളൊന്നും പിടിച്ചില്ലെന്ന് വാദിക്കുമ്പോഴും വാട്‍സ് ആപ്പ് ചാറ്റുകൾ ആര്യൻഖാന് കുരുക്കാവുകയാണ്. 2020 ജൂലെ മുതലുള്ള ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻസിബി പരിശോധിച്ചത്. ശ്രേയസ് സുരേന്ദ്ര നായർ എന്ന 23കാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. പലവട്ടം വലിയ അളവിൽ ശ്രേയസ് ലഹരി വസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.