
ദില്ലി: ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണെങ്കിൽ, തന്റെ പിന്തുണ ഇന്ത്യക്കെന്ന് മുൻ യുഎസ് വ്യോമസേന പൈലറ്റ്. ഇന്ത്യൻ, പാകിസ്ഥാൻ പൈലറ്റുമാരോടൊപ്പം ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന യുഎസ് മുൻ വ്യോമസേന പൈലറ്റും വിദഗ്ദ്ധനും എ-10 തണ്ടർബോൾട്ട് II പൈലറ്റുമായ ഡെയ്ൽ സ്റ്റാർക്സാണ് എക്സിൽ ഇക്കാര്യം പറഞ്ഞത്. രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ, തന്റെ പിന്തുണ ഇന്ത്യക്കാർക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ കരിയറിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും യുദ്ധവിമാന പൈലറ്റുമാരോടൊപ്പം ഞാൻ പറന്നിട്ടുണ്ട്. ഇന്ത്യൻ സൈന്യം വളരെ മികച്ചതായിരുന്നുവെന്നും സ്റ്റാർക്ക് പറഞ്ഞു.
ഇന്ത്യൻ പൈലറ്റുമാർ തികഞ്ഞ പ്രൊഫഷണലുകളാണ്. അവർക്ക് എന്തുചെയ്യണമെന്ന് അറിയാം. മതപരമായ ആവേശമോ അമിത ഉത്സാഹമോ ഇല്ലാതെ അവർ ജോലി ചെയ്യും. മാത്രമല്ല, അവരെ പരിശീലിപ്പിക്കാൻ ഇന്ത്യയ്ക്ക് വിശാലമായ ഭൂപ്രദേശമുണ്ട്. അവരാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യൻ സായുധ സേനയ്ക്ക് വേണ്ടത്ര ആളുകളുണ്ട്. അവർ പ്രൊഫഷണലും, അച്ചടക്കമുള്ളവരും, ബഹുമാനമുള്ളവരും, വിനയമുള്ളവരും ക്ഷമയുള്ളവരുമാണെന്ന് മറ്റൊരാൾ എഴുതി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് സ്റ്റാർക്കിന്റെ പോസ്റ്റ്. ശ്രീനഗർ, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾക്ക് മറുപടിയായി ലാഹോർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ പാകിസ്ഥാൻ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ഇന്ത്യൻ സൈന്യം ലക്ഷ്യമാക്കി നിർവീര്യമാക്കിയതായി സർക്കാർ പറഞ്ഞു. പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളുടെ അതേ മേഖലയിലായിരുന്നു ഇന്ത്യൻ സേനയുടെ മറുപടിയെന്ന് സർക്കാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam