മൈസൂരു കൂട്ടബലാത്സംഗം: വൈകീട്ട് 6.30 ശേഷം പുറത്തിറങ്ങരുത്, പെൺകുട്ടികൾക്ക് വിലക്കുമായി മൈസൂർ സർവ്വകലാശാല

By Web TeamFirst Published Aug 28, 2021, 12:02 PM IST
Highlights

ആൺകുട്ടികൾക്കായി യാതൊരുവിധ നി‍ർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാ‍ർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മൈസുരു: മൈസൂരുവിൽ കോളേജ് വിദ്യാ‍ർത്ഥി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാ‍ർത്ഥിനികൾക്കായി കർശന നി‍ർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൈസുരു സര്‍വ്വകലാശാല. വൈകീട്ട് 6.30 ന് ശേഷം പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സര്‍വ്വകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം. 

അതേസമയം ആൺകുട്ടികൾക്കായി യാതൊരുവിധ നി‍ർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്കു‍ട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാ‍ർ ഓ‍ർഡർ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാർ വൈകീട്ട് ആറ് മുതൽ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോൾ നടത്തണമെന്നും സ‍ർക്കുലറിൽ പറയുന്നു. 

വൈകീട്ട് 6.30 വരെ മാനസ ​ഗം​ഗോത്രി പ്രദേശത്ത് പെൺകുട്ടികൾ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിരിക്കുന്നു. സെക്യൂരിറ്റി ജീവനക്കാർ എല്ലാദിവസവും വൈകീട്ട് ആറിനും ഒമ്പതിനും ഇടയിൽ ദിവസവും പട്രോളിം​ഗ് നടത്തണം.  - സർക്കുലറിൽ വ്യക്തമാക്കി. 

Read Also: മൈസൂരു കുട്ടബലാത്സംഗ കേസ്; നാലുപേര്‍ കസ്റ്റഡിയില്‍, പിടിയിലായത് തമിഴ്‍നാട്ടില്‍ നിന്ന്

വിജനമായ സ്ഥലങ്ങളുള്ള, ഈ ക്യാംപസിലെ പെൺകുട്ടികളെ കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സർക്കുലർ ഇറക്കിയതെന്ന് ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ ഓർഡറിനെ കുറിച്ച് കോളേജ് വൈസ് ചാൻസലർ പറയുന്നത്. വിജനമായ സ്ഥലത്തേക്ക് പെൺകുട്ടികൾ ഒറ്റയ്ക്ക് പോകരുതെന്നതാണ് സർക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയതിന് ശേഷമാണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. 

സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 

ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്. പിറ്റേദിവസത്തെ പരീക്ഷ എഴുതാതെ രാത്രി തന്നെ നാല് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു.കേസില്‍ നാലുപേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.തമിഴ്‍നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!