'അജ്ഞാത പനി': ഹരിയാനയില്‍ പത്ത് ദിവസത്തിനുള്ളില്‍ ഏഴു കുട്ടികള്‍ മരിച്ചു

By Web TeamFirst Published Sep 15, 2021, 7:40 PM IST
Highlights

പനി ലക്ഷണങ്ങളുമായി 44 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതില്‍ 35 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചണ്ഡിഗഡ്: ഹരിയാനയില്‍ 'അജ്ഞാത പനി' ബാധിച്ച് പത്ത് ദിവസത്തിനുള്ളില്‍ ഏഴു കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് സംഭവം. പനി ലക്ഷണങ്ങളുമായി 44 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതില്‍ 35 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ മരണകാരണം ഡെങ്കിയാകാനുള്ള സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.

പ്ലേറ്റ് ലെറ്റ് കുറവാണ് പ്രധാനമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന്. ‘പനി ബാധിച്ചു കുഞ്ഞുങ്ങൾ മരിക്കുകയാണ്. ഉദ്യോഗസ്ഥർ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു.  വീടുകളിൽ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകള്‍ നടത്തുകയാണ്’– പല്‍വാല്‍ ജില്ല സീനിയർ മെഡിക്കൽ ഓഫിസർ വിജയ് കുമാർ പറയുന്നു.

ഡെങ്കി ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങുകയാണ്. പനി ബാധിച്ചു വരുന്നവരിൽ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്. കുട്ടികൾക്കു മലിനജലം വിതരണം ചെയ്യുന്നതു മൂലമാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതെന്നാണു നാട്ടുകാരുടെ സംശയം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!