ദില്ലി കലാപം: കുറ്റപത്രത്തിൽ ഉപമുഖ്യമന്ത്രിസിസോദിയയുടെ പേരും, പൊലീസിന് നേരെ ഗൂഢാലോചനയെന്ന് ആരോപണം

By Web TeamFirst Published Nov 26, 2020, 11:40 AM IST
Highlights

ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സിനിമ പ്രവർത്തകൻ രാഹുൽ റോയി ഇട്ട സന്ദേശം അടിസ്ഥാനപ്പെടുത്തിയാണ് ദില്ലി പൊലീസിൻ്റെ പരാമർശം.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പേര്  പരാമർശിച്ച് ദില്ലി കലാപത്തിലെ അനുബന്ധ കുറ്റപത്രം. കലാപ സമയത്ത് പൊലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർത്തി വാർത്താ സമ്മേളനം നടത്താൻ സിസോദിയ ആവശ്യപ്പെട്ടെന്നാണ് ദില്ലി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശം. 

ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സിനിമ പ്രവർത്തകൻ രാഹുൽ റോയി ഇട്ട സന്ദേശം അടിസ്ഥാനപ്പെടുത്തിയാണ് ദില്ലി പൊലീസിൻ്റെ പരാമർശം. പൊലീസിന് നേരെയുള്ള ഗൂഢാലോചനയാണ് ഇതെന്നും  കുറ്റപത്രത്തിൽ ആക്ഷേപിക്കുന്നുണ്ട്.

ഇന്നലെയാണ് ദില്ലി കലാപം അന്വേഷിച്ച പൊലീസ് സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് ജെഎൻയു വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദ്, ഷെർജിൽ ഇമാം, ബിജെപി നേതാവ് യോഗേന്ദ്ര യാദവ് എന്നിവർക്കെതിരേയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. തീവ്രമുസ്ലീം സംഘടനകളെയും അതിതീവ്ര ഇടതു അരാജകവാദികളെയും കൂട്ട് പിടിച്ച് ഉമർ ഖാലിദ്  ഗൂഢാലോചന നടത്തിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. 

ഷർജീൽ ഇമാമിനെ പ്രഹരശേഷിയുള്ള സൂത്രധാരനെന്നാണ് കുറപത്രത്തിൽ പൊലീസ് വിളിച്ചിരിക്കുന്നത്. ദില്ലി കലാപത്തിലെ വിശാല ഗൂഡാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങൾ നേരത്തെ പൊലീസ് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉമർ ഖാലിദ്. ഷർജിൽ ഇമാം, ഫെയിസ് ഖാൻ ഉൾപ്പെടെ മൂന്നു പേരെ പ്രതികളാക്കി 930 പേജ് വരുന്ന പുതിയ അനുബന്ധ കുറ്റപ്പത്രം പൊലീസ് സമർപ്പിച്ചത്. 

ഉമർ ഖാലിദിന്റെ നീരിശ്വരവാദം മുഖംമൂടി മാത്രമാണെന്നും തീവ്ര മുസ്ലീം നിലപാടുള്ള വ്യക്തിയാണ് ഖാലിദെന്നും കുറ്റപത്രത്തിൽ പറയുന്നു. അക്രമരാഷ്ട്രീയത്തെ കൂട്ടിപിടിച്ച് മുസ്സീം രാഷ്ട്ര നി‍ർമ്മാണത്തിന് ശ്രമിച്ചു. മുസ്ലീം ആഭിമുഖ്യ ഗ്രൂപ്പുകൾ, തീവ്ര സംഘടനകൾ, ഇടതു അരാജകവാദികൾ എന്നിവരെ കൂട്ടുപിടിച്ച് കലാപത്തിന് ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങൾ പൊലീസ് ഉമർ ഖാലിദിന് നേരെ
ആരോപിക്കുന്നു. ഷർജിൽ ഇമാം ഖാലിദ് ഉൾപ്പെടയുള്ളവർക്കായി ആണ് പ്രവർത്തിച്ചത്. 

ഷാഹീൻ ബാഗിൽ അടക്കം  റോഡ് ഉപരോധിച്ചുള്ള സമരത്തിന് പിന്നിൽ ഷർജിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പലയിടങ്ങളിലും പൗരത്വ ഭേദതഗതിക്കെതിരെയുള്ള സമരങ്ങൾക്ക് ഷർജിൽ ചുക്കാൻ പിടിച്ചെന്നും  പിന്നീട് ഈ സമരങ്ങളെ ആക്രമാസക്തമാക്കിയെന്നും കുറ്റപത്രം ആരോപിക്കുന്നു. മുൻപ് സമർപ്പിച്ച കുറ്റപത്രങ്ങളിൽ പേര് പരാമർശിച്ചിട്ടുള്ള യോഗേന്ദ്ര യാദവ്, ഹർഷ് മന്ദർ അടക്കമുള്ളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഇവർ വിളിച്ചു ചേർത്ത യോഗങ്ങളുടെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. അതേ സമയം കലാപക്കേസിൽ പ്രതിയായ മുൻ ആംആദ്മി കൗൺസിലർ താഹീർ ഹുസൈന്റെ ജാമ്യപക്ഷേയിൽ കോടതി പൊലീസിന് നോട്ടീസ് അയച്ചു.

click me!