
ദില്ലി: സമരജീവികൾ കർഷകസമരത്തിന്‍റെ പവിത്രത ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ അനുനയിപ്പിക്കാൻ ശ്രമിച്ചും പ്രതിപക്ഷത്തെയും സമരത്തിലിടപെടുന്ന സാമൂഹ്യപ്രവർത്തകരെയും കടന്നാക്രമിച്ചുമായിരുന്നു പ്രധാനമന്ത്രി ലോക്സഭയില്‍ സംസാരിച്ചത്. കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് കാർഷിക രംഗത്തിന്‍റെ മാറ്റത്തിനായാണ്. ഇന്ത്യയ്ക്ക് പരിഷ്ക്കാരങ്ങളിൽ നിന്ന് മാറി നില്‍ക്കാനാവില്ല. സ്വകാര്യനിക്ഷേപം വികനത്തിന് ആവശ്യമാണ്. എന്നാൽ പുതിയ നിയമം ഉള്ള അവകാശങ്ങൾ ഒന്നും കവരുന്നില്ല. മാറ്റങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഭയന്ന് മാറില്ലെന്നും മോദി പറഞ്ഞു.
ഇതുവരെ പ്രചരിപ്പിച്ച കള്ളം മറയ്ക്കാനാണ് പ്രതിപക്ഷനീക്കം എന്ന് പ്രധാനമന്ത്രി ആരോപിച്ചപ്പോൾ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പടെയുള്ള കക്ഷികൾ ഇറങ്ങിപോയി. രണ്ട് സഭകളിലും ഒരേ നിലപാട് എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. മൻമോഹൻസിംഗും ശരദ് പവാറുമാണ് പരിഷ്ക്കാരങ്ങൾ ആദ്യം നിർദ്ദേശിച്ചതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. പ്രസംഗം അവസാനിപ്പിച്ചത് ചർച്ചയ്ക്കുള്ള ക്ഷണം ആവർത്തിച്ചു കൊണ്ടായിരുന്നു. സൂട്ട് ബൂട്ട് സർക്കാർ എന്ന ആരോപണം പിന്നീട് ബജറ്റ് ചർച്ചയിൽ ശശിതരൂർ ആരോപിച്ചു. നിലപാടിൽ ഉറച്ചു നില്‍ക്കുമ്പോഴും കർഷകസമരം ഏല്‍പ്പിക്കുന്ന ആഘാതം പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രകടമായിരുന്നു. എന്നാൽ വിജയിക്കില്ലെന്ന ഭയം കൊണ്ട് പരിഷ്ക്കാരങ്ങളിൽ നിന്ന് മാറിനില്‍ക്കില്ല എന്നാണ് സന്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam