
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ നാളെത്തെ ചോദ്യം ചെയ്യൽ മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി, ഇഡിയുടെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുല്‍ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച എൻഫോഴ്സ്മെന്റ് തിങ്കളാഴ്ച്ച ഹാജരാകാൻ രാഹുലിന് പുതിയ നോട്ടീസ് നൽകുകയായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുലും ആശുപത്രിയിലാണെന്നാണു വിവരം.
അതേ സമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ മൂന്ന് ദിവസമായി രാഹുല്‍ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ നീണ്ടു പോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാർ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് നിര്‍ത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിൽ ധാരണയായത്.
ഞായറാഴ്ച മുഴുവന്‍ എംപിമാരോടും ദില്ലിയിലെത്താന്‍ കോൺഗ്രസ് ആവശ്യപ്പട്ടു. എംപിമാരുടെ ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും രാജ്യസഭ , ലോക്സഭ അധ്യക്ഷന്മാര്‍ക്ക് പരാതി നല്‍കിയ എംപിമാര്‍ പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുടെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam