
തിരുവനന്തപുരം: ബംഗ്ലാദേശി യുവാവ് വ്യാജ ആധാർ കാർഡുമായി തിരുവനന്തപുരത്ത് പിടിയിൽ. പ്രണോയ് റോയ് (29) ആണ് പേട്ട പൊലീസിൻ്റെ പിടിയിലായത്. ബ്രഹ്മോസ് എയ്റോസ്പേസിന് സമീപം നിർമ്മാണ പ്രവർത്തിയുടെ കരാറെടുത്തയാളുടെ ജോലിക്കാരിലൊരാളായി എത്തിയതായിരുന്നു ഇയാൾ. കൂട്ടത്തിലുണ്ടായിരുന്നവർ ഇയാൾ ഇന്ത്യൻ പൗരനല്ലെന്ന് തിരിച്ചറിഞ്ഞ് വിവരം സെക്യൂരിറ്റി ജീവനക്കാരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും വ്യാജ ഇന്ത്യൻ ആധാർ കാർഡും കണ്ടെത്തി. ഇതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു.
നിർമാണ തൊഴിലാളികൾക്കിടയിൽ ഹെൽപറായി കൂടിയ പ്രണോയ് റോയ് ജോലി നേടാൻ വ്യാജ ആധാർ കാർഡാണ് ഹാജരാക്കിയതെന്ന് പേട്ട എസ്എച്ച്ഒ വി.എം ശ്രീകുമാർ അറിയിച്ചു. ഇയാളുടെ ഫോണിൽ ബംഗ്ലാദേശ് പാസ്പോർട്ട് വിവരങ്ങളും ഇയാളുടെ കൈവശം വെസ്റ്റ് ബംഗാളിൽ നിന്നും ഇയാൾ വ്യാജമായി നിർമ്മിച്ച ആധാർ കാർഡും കണ്ടെത്തി. ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാൾ വഴിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. സിഐക്കൊക്കം എസ്ഐമാരായ ബൈജു, ഗിരീഷ്, സിപിഒമാരായ ദീപു, ആദർശ് എന്നിവരും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പിടിയിലായ വിവരം ബ്രഹ്മോസ് അധികൃതർ മിലിറ്ററി ഇൻ്റലിജൻസിനെ അറിയിച്ചിട്ടുണ്ടെന്നും സിഐ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam