
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധങ്ങൾ ശക്തമായപ്പോഴും താൻ വീട്ടിലിരുന്ന് പഠിക്കാനാണ് തീരുമാനിച്ചതെന്ന് ഈ വർഷത്തെ നീറ്റ് യുജി പുനഃപരീക്ഷയിൽ രണ്ടാം റാങ്കുകാരനായ പൻഷുൽ ബൻസാൽ. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൻഷുൽ ഇക്കാര്യം പറഞ്ഞത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കം ചൂണ്ടിക്കാട്ടി ഡൽഹിയിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രണ്ടാം റാങ്കുകാരന്റെ പ്രതികരണം.
'എന്തിനാണ് പ്രതിഷേധത്തിന് പോകുന്നതെന്നാണ് ഞാൻ ചിന്തിച്ചത്. അതിനുപകരം ആ സമയം എനിക്ക് വീട്ടിലിരുന്ന് പഠിക്കാമല്ലോ എന്നും സ്കോർ മെച്ചപ്പെടുത്താമെന്നും കരുതി. ആദ്യത്തെ പരീക്ഷ റദ്ദാക്കിയപ്പോൾ നിരാശയും സങ്കടവും തോന്നിയിരുന്നു. പക്ഷേ, രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം അതുമാറി. കാര്യങ്ങളെ പോസിറ്റീവായി കണ്ടു. ഇത്തവണ കൂടുതൽ നന്നായി പരീക്ഷ എഴുതാൻ ദൃഢനിശ്ചയംചെയ്തു', പൻഷുൽ പറഞ്ഞു.
ആദ്യത്തെ പരീക്ഷയിൽത്തന്നെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനത്തിനുള്ള സ്കോർ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പൻഷുൽ കൂട്ടിച്ചേർത്തു. 'എന്തുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയതെന്നായിരുന്നു ആദ്യമുയർന്ന ചോദ്യം. പിന്നെ എന്തിനാണ് ഇതിനെ നെഗറ്റീവായി കാണുന്നതെന്ന് ഞാൻ കരുതി. എല്ലാം മറന്ന് എന്റെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിച്ചു. എന്ത് സംഭവിച്ചാലും അത് നല്ലതിനായിരിക്കുമെന്ന് വിശ്വസിച്ചു. പരീക്ഷ കഴിഞ്ഞാൽ എല്ലാ ഉത്കണ്ഠയും സമ്മർദവും കഴിയുമല്ലോ'- പൻഷുൽ വിശദീകരിച്ചു. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് അതിൽ പ്രതികരിക്കാനില്ല എന്നായിരുന്നു പൻഷുലിന്റെ മറുപടി.
ന്യൂഡൽഹി ഗ്രേറ്റർ കൈലാശിലെ കെആർ മംഗളം വേൾഡ് സ്കൂളിലെ വിദ്യാർഥിയായിരുന്ന പൻഷുൽ ബൻസലിന് 715 ആയിരുന്നു നീറ്റ് പുനഃപരീക്ഷയിലെ സ്കോർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam