
ദില്ലി: സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും. ദില്ലിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന നടക്കുന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുക്കുക. പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ഡിസംബറില്‍ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചിരുന്നു. 9 മാസത്തിന് ശേഷമാണ് ജനറൽ റാവത്തിന് പകരക്കാരനെ കേന്ദ്രം നിയമിക്കുന്നത്. സൈനികകാര്യ സെക്രട്ടറി പദവിയും ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വഹിക്കും. അഗ്നിപഥ് പദ്ധതി നടപ്പാക്കല്‍, ഇന്ത്യ - ചൈന അതിർത്തിയിലെ കമാണ്ടർതല ചർച്ചകൾ എന്നിവ പുരോഗമിക്കുന്നതിനിടയിലാണ് നിയമനം.
കിഴക്കന്‍ സൈനിക കമാന്‍ഡ് മേധാവിയായിരിക്കെ 2021 മെയിലാണ് ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്. നാല്‍പത് വർഷത്തോളം നീണ്ട സൈനിക സേവനത്തിനിടെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിർണായക മേഖലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. 1981ലാണ് ഉദ്യോഗസ്ഥനായി സൈന്യത്തില്‍ ചേർന്നത്. മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടർ ജനറല്‍ സ്ഥാനമടക്കമുള്ള നിർണായക പദവികളും വഹിച്ചിട്ടുണ്ട്. ലഫ്. ജനറല്‍ പദവിയിലിരുന്ന് വിരമിച്ചവരെയും സംയുക്ത സൈനിക മേധാവിയായി നിയമിക്കാമെന്ന് കേന്ദ്രം ജൂണില്‍ ഉത്തരവിറക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam