
ചെന്നൈ: ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ പെണ്‍ കുഞ്ഞിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചു.
തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ പുതിയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ബക്കറ്റ് കമഴ്ത്തി വെച്ച നിലയിലായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ കുഞ്ഞിനെ നിലത്ത് കിടത്തിയിരിക്കുന്നത് കണ്ടത്.
ശുചീകരണ തൊഴിലാളികൾ കുഞ്ഞിനെയുമെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് ഓടി. നവജാത ശിശുവിന് അടിയന്തര വൈദ്യസഹായം നൽകി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പോലീസ് കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ആരാണ് ചോരക്കുഞ്ഞിനെ ഇത്തരത്തിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ അറിയിക്കാൻ പൊലീസ് പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam