
ദില്ലി: യുപി നോയിഡയിൽ സ്ത്രീധനത്തിൻറെ പേരിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിപിൻ ഭാട്ടിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസുകാർ വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇയാൾക്ക് ചികിത്സ നൽകി. കേസിൽ വിപിൻ ഭാട്ടിയുടെ അമ്മയും കസ്റ്റഡിയിലാണ്. കൊലപാതകത്തിന് തൊട്ടുമുൻപ് നിക്കിയെ വിപിനും അമ്മയും ചേർന്ന് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഓഗസ്റ്റ് 21നാണ് ഭർത്താവ് വിപിൻ ഭാട്ടിയും ഇയാളുടെ മാതാപിതാക്കളും ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതേ കുടുംബത്തിലേക്ക് വിവാഹം ചെയ്ത നിക്കിയുടെ സഹോദരി കഞ്ചന്റെയും നിക്കിയുടെ ആറു വയസ്സുകാരൻ മകന്റെയും കൺമുന്നിൽ വച്ചായിരുന്നു ക്രൂരത. തന്റെ മുന്നിലിട്ടാണ് അച്ഛനും മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് അമ്മയെ തീകൊളുത്തിയതെന്ന് നിക്കിയുടെ മകൻ പറഞ്ഞു.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെയോ ഭർത്താവിന്റെ മാതാപിതാക്കളെയോ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. സ്ത്രീധനത്തിന്റെ പേരിൽ നിക്കി കൊടിയ പീഡനങ്ങൾ നേരിട്ടിരുന്നതായി നിക്കിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് നിക്കിയെ വിപിൻ സ്ഥിരമായി മർദ്ദിക്കുമായിരുന്നെന്നും നിക്കിയുടെ പിതാവും വെളിപ്പെടുത്തി. എന്നിട്ടും പൊലീസ് നടപടി എടുത്തില്ല. ഒടുവിൽ പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയെ പോലീസ് പിടികൂടിയത്. ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് വിപിൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് എടുത്ത് മറ്റു പോലീസുകാരെ ആക്രമിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് വിപിനെ പോലീസ് വെടിവെച്ച് വീഴ്ത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam