
ദില്ലി: നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മയ്ക്ക് വൈദ്യ സഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി പട്യാല കോടതി തള്ളി. വിനയ് ശര്‍മ്മയുടെ തലയിലെ പരിക്ക് ജയില്‍ ഭിത്തിയില്‍ സ്വയം ഇടിച്ചതിനെ തുടര്‍ന്നുണ്ടായതാണെന്നും, മാനസിക രോഗമുള്ളതായി പരിശോധന റിപ്പോര്‍ട്ടുകളില്ലെന്നും ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു.
രാവിലെ വിനയ് ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് തിഹാര്‍ ജയിലധികൃതര്‍ സമര്‍പ്പിച്ചിരുന്നു. വിനയ് ശര്‍മ്മയുടെ പരിക്ക് ജയില്‍ഭിത്തിയില്‍ സ്വയം ഇടിച്ചതിനെത്തുടര്‍ന്നായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ജയിലധികൃതര്‍ രേഖപ്പെടുത്തിയത്. വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗത്തിന് ചികില്‍സ ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമില്ലെന്ന പരിശോധന റിപ്പോര്‍ട്ടുകളും ജയിലധികൃതര്‍ കോടതിയില്‍ ഹാജരാക്കിയതോടെ വൈദ്യ സഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളുകയായിരുന്നു.
റിപ്പോര്‍ട്ടിനൊപ്പം വിനയ് ശര്‍മയെ പാര്‍പ്പിച്ച ജയില്‍ മിറിയിലെ സിസിടിവി ദൃശ്യങ്ങളും ജയിലധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനിടെ വധശിക്ഷക്ക് മുന്നോടിയായി അവസാനമായിർ ബന്ധുക്കളെ കാണാനുള്ള അനുമതി വിനയ്‍ശര്‍മ്മക്കും മറ്റൊരു കുറ്റവാളി അക്ഷയ് സിംഗിനും തീഹാര്‍ ജയിലധികൃതര്‍ നല്‍കി.
അതേസമയം തീഹാര്‍ ജയിലെത്തിയ അഭിഭാഷകനെ കാണാന്‍ പവന്‍ഗുപ്ത കൂട്ടാക്കിയില്ല. വധശിക്ഷ അടുത്ത മാസം മൂന്നിന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുടര്‍ നിയമ നടപടികളെ കുറിച്ചാലോചിക്കാനാണ് പട്യാല കോടതി നിയോഗിച്ച ദില്ലി നിയമസഹായ സെല്ലിലെ അഭിഭാഷകന്‍ രവി ഖാസി തീഹാര്‍ ജയിലിലെത്തിയത്. വധശിക്ഷ ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ പവന്‍ഗുപ്ത തിരുത്തല്‍ ഹര്‍ജിയോ രാഷ്ട്രപതിക്ക് ദയാഹര്‍ജിയോ സമര്‍പ്പിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam