
ചെന്നൈ: എഐഎഡിഎംകെയ്ക്കും ബിജെപിക്കും ഇടയിൽ പ്രശ്നങ്ങളില്ലെന്ന് കെ.അണ്ണാമലൈ. ചില എഐഎഡിഎംകെ നേതാക്കൾക്ക് തന്നോട് പ്രശ്നമുണ്ടോ എന്നറിയില്ലെന്നും അണ്ണാമലൈ പറഞ്ഞു. തനിക്ക് ആരോടും പ്രശ്നമില്ല, അണ്ണാദുരൈയെ ഒരിടത്തും അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്വഭാവം മാറ്റാൻ ആകില്ലെന്നും അണ്ണാമലൈ പറഞ്ഞു. സഖ്യം ഇല്ലെന്ന എഐഎഡിഎംകെ പ്രഖ്യാപനത്തിന് ശേഷമാണ് അണ്ണാമലൈയുടെ ആദ്യ പ്രതികരണം.
അതേ സമയം, എഐഎഡിഎംകെ - ബിജെപി തർക്കത്തില്‍ സമവായനീക്കം സജീവമായിരിക്കുകയാണ്. ഇരു പാർട്ടികൾക്കും ഇടയിലെ ബന്ധം പാറ പോലെ ഉറച്ചതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു. സഖ്യം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വവും എഐഎഡിഎംകെ ഉന്നത നേതാക്കളുമാണെന്ന് നാരായണൻ തിരുപ്പതി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത എല്ലാ സീറ്റിലും എന്‍ഡിഎ ജയിക്കുമെന്നും നാരായണൻ തിരുപ്പതി അവകാശപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്ക് നിർദേശം നൽകിയെന്നാണ് റിപ്പോര്‍ട്ട്. സമവായ ശ്രമവുമായി എന്‍ഡിഎ മുന്നണിയിലെ തമിഴ് മാനില കോൺഗ്രസ്സും രംഗത്തെത്തിയിരുന്നു.
ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ വക്താവ് ഡി ജയകുമാറാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽ പറഞ്ഞത്. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടുന്ന വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള കഴിഞ്ഞ ദിവസങ്ങളിലെ വാക്പോരിനു പിന്നാലെയാണ് പ്രഖ്യാപനം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിനു കാരണമായെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam