
കൊൽക്കത്ത: പശ്ചിമ ബംഗാളും ഒഡീഷയും ബിഹാറും പിടിച്ചെടുക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട ബംഗ്ലാദേശിലെ ഒരു വിഭാഗം രാഷ്ട്രീയക്കാർക്കും സൈനികർക്കും മറുപടി നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പിടിച്ചെടുക്കാൻ വരുമ്പോൾ ഇന്ത്യക്കാരുടെ കയ്യിൽ ലോലിപോപ്പ് ആയിരിക്കുമെന്ന് കരുതിയോ എന്നായിരുന്നു മമതയുടെ മറുപടി. പശ്ചിമ ബംഗാൾ നിയമസഭയിലായിരുന്നു മമതയുടെ പ്രതികരണം.
ബംഗ്ലാദേശ് നടത്തിയ പ്രസ്താവനകളിൽ പ്രകോപിതരാകരുതെന്നും ശാന്തത പാലിക്കണമെന്നും മമത ജനങ്ങളോട് അഭ്യർത്ഥിച്ചു. വിഷയത്തിൽ കേന്ദ്രത്തിന് എല്ലാ പിന്തുണയും നൽകുമെന്നും മമത ഉറപ്പ് നൽകി. അടുത്തിടെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ ചില ബംഗ്ലാദേശി രാഷ്ട്രീയ നേതാക്കളെ മമത പരിഹസിക്കുകയും ചെയ്തു. തന്റെ സർക്കാരും പാർട്ടിയായ തൃണമൂൽ കോൺഗ്രസും വിദേശകാര്യ മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നും മമത വ്യക്തമാക്കി.
അതേസമയം, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് അടുത്തിടെ ധാക്കയിൽ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ബംഗാൾ, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ ബംഗ്ലാദേശിന് ന്യായമായ അവകാശവാദങ്ങളുണ്ടെന്ന് പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയതോടെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാഷിം ഉദ്ദീനുമായി ചർച്ചകൾ നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam