
ദില്ലി: 1984-ൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ മാർഗമായിരുന്നുലെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ആ തെറ്റിന് ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്നുവെന്നും ചിദംബരം പറഞ്ഞു. ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനമായിരുന്നില്ല. സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവരെല്ലാം ചേർന്നെടുത്ത തീരുമാനമായിരുന്നു. ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ 'ദേ വിൽ ഷോട്ട് യു, മാഡം' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച മോഡറേറ്റ് ചെയ്യുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രസ്താവന. ഇവിടെ ഉണ്ടായിരുന്ന ഏതെങ്കിലും സർവീസ് ഉദ്യോഗസ്ഥരോട് അനാദരവ് കാണിക്കുന്നില്ല, പക്ഷേ സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാർഗമായിരുന്നു അതെന്നും മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം, സൈന്യത്തെ അകറ്റി നിർത്തി സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാർഗം ഞങ്ങൾ കാണിച്ചുതന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
സിഖ് മതത്തിന്റെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ ക്ഷേത്രത്തിലേക്ക് ഇന്ത്യൻ സൈന്യം കയറി നടത്തിയ ഓപ്പറേഷനിൽ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാല കൊല്ലപ്പെട്ടു. അകാൽ തഖ്ത് തകർന്ന സൈനിക നടപടി സിഖ് സമൂഹത്തിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മാസങ്ങൾക്കുശേഷം, ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ വെടിവച്ചു കൊന്നു. കൊലപാതകത്തെത്തുടർന്ന് സിഖുകാർക്കെതിരെ വ്യാപകമായ അക്രമം നടന്നു. സർക്കാർ കണക്കുകൾ പ്രകാരം ദില്ലിയിലും മറ്റിടങ്ങളിലുമായി 3,000-ത്തിലധികം സിഖുകാർ കലാപത്തിൽ കൊല്ലപ്പെട്ടു. ഒരു വലിയ മരം വീഴുമ്പോൾ ഭൂമി കുലുങ്ങും എന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പരാമർശം വലിയ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam